'വികസനമല്ല, ഹിന്ദു രാഷ്ട്രത്തെ സൃഷ്ടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം': ശശി തരൂർ
പ്രതിപക്ഷത്തെ ആക്രമിക്കുന്നതിന് വേണ്ടിയാണ് ബിജെപി നേതാക്കൾ 'തുക്ടെ തുക്ടെ ഗ്യാങ്' എന്ന പ്രയോഗം ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷത്തെയും അവരെ പിന്തുണയ്ക്കുന്ന സംഘടനകളെയുമാണ് അവർ ലക്ഷ്യം വയ്ക്കുന്നതെന്നും ശശി തരൂർ കുറ്റപ്പെടുത്തി.
കൊൽക്കത്ത: ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രത്തെ സ്ഥാപിക്കുക എന്നതാണെന്നും വികസനമല്ലെന്നും ശശി തരൂർ പറഞ്ഞു. കൊൽക്കത്ത ലിറ്റററി മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്ന 'തുക്ടെ തുക്ടെ ഗ്യാങ്' രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും തരൂർ പറഞ്ഞു.
"വികസനത്തിന്റേതായ യാതൊരു മനോഭാവവും രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ഇല്ല. ഹിന്ദു രാഷ്ട്രം നിർമ്മിക്കാനുള്ള ശ്രമത്തിലാണ് അവർ. യഥാർത്ഥ 'തുക്ടെ തുക്ടെ സംഘം രാജ്യത്തെ വിഭജിക്കുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ തന്ത്രമാണ് കേന്ദ്ര സർക്കാർ പ്രയോഗിക്കുന്നത്" ശശി തരൂർ പറഞ്ഞു.
പ്രതിപക്ഷത്തെ ആക്രമിക്കുന്നതിന് വേണ്ടിയാണ് ബിജെപി നേതാക്കൾ 'തുക്ടെ തുക്ടെ ഗ്യാങ്' എന്ന പ്രയോഗം ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷത്തെയും അവരെ പിന്തുണയ്ക്കുന്ന സംഘടനകളെയുമാണ് അവർ ലക്ഷ്യം വയ്ക്കുന്നതെന്നും ശശി തരൂർ കുറ്റപ്പെടുത്തി.
Read Also: 'ടുക്ഡേ ടുക്ഡേ ഗ്യാങ് ഉണ്ട്'; അവരാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന് ശശി തരൂര്‍
മതം ദേശീയതയെ നിർണ്ണയിക്കുന്നതാണോ? മതേതര ഇന്ത്യയ്ക്ക് വേണ്ടിയാണ് മഹാത്മാ ഗാന്ധി പോരാടിയത്. അതേസമയം, പാകിസ്ഥാൻ ഇസ്ലാമിക രാഷ്ട്രമായി മാറി. എല്ലാവർക്കും തുല്യത ഉറപ്പാക്കുന്നതാണ് നമ്മുടെ ഭരണഘടന. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വം എന്ന ആശയത്തെ ഭരണഘടന നിരാകരിക്കുന്നുവെന്നും ശശി തരൂർ പറഞ്ഞു.