കൂട്ടപ്പലായനം: ഇടപെട്ട് ആശയക്കുഴപ്പം ഉണ്ടാക്കാനില്ലെന്ന് സുപ്രീംകോടതി, റിപ്പോർട്ട് തേടി
കുടിയേറ്റ തൊഴിലാളികൾ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാൻ കൂട്ടമായി തെരുവിലിറങ്ങിയതായത് ദില്ലി അതിര്‍ത്തികളിൽ വലിയ ആരോഗ്യ സുരക്ഷാ പ്രശ്നങ്ങളാണ് ഉണ്ടാക്കിയത്.
ദില്ലി: ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് ദില്ലിയില്‍ കുടിയേറ്റ തൊഴിലാളികള്‍ കുട്ട പലായനം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതി കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി. പ്രശ്നത്തില്‍ ഇടപെട്ട് ആശയക്കുഴപ്പം ഉണ്ടാക്കാനില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാൻ കൂട്ടമായി തെരുവിലിറങ്ങിയതായത് ദില്ലി അതിര്‍ത്തികളിൽ വലിയ ആരോഗ്യ സുരക്ഷാ പ്രശ്നങ്ങളാണ് ഉണ്ടാക്കിയത്.
ബസുകളിൽ ഇവരിൽ കുറേപേരെ ദില്ലി അതിർത്തിക്കപ്പുറത്ത് വിട്ടിരുന്നു. ടെന്‍റുകൾ സ്ഥാപിച്ച് അവരെ ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ നിരീക്ഷണത്തിൽ പാര്‍പ്പിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയിൽ അവശ്യസേവനത്തിനല്ലാത്ത ഒരു വാഹനവും കടത്തിവിടുന്നില്ല. കുടിയേറ്റ തൊഴിലാളികളുടെ പലായനം തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തൊഴിലാളികൾക്ക് ഭക്ഷണവും ശമ്പളവും ഉറപ്പ് വരുത്തണമെന്ന് സംസ്ഥാനങ്ങൾക്ക് അയച്ച പുതിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കുടിയേറ്റ തൊഴിലളികളുടെ യാത്ര അനുവദിക്കരുതെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇതിനായി എല്ലാ സംസ്ഥാന, ജില്ലാ അതിർത്തികളും അതതു സർക്കാരുകൾ അടയ്ക്കണം. ലോക്ക് ഡൗണ്‍ കാലയളവിൽ തൊഴിലാളികളിൽ നിന്ന് വാടക ഈടാക്കരുതെന്നും തൊഴിലാളികൾക്ക് ഭക്ഷണം നല്‍കാന്‍ ദുരന്തനിവാരണ നിധി ഉപയോഗിക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.
കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തു നിന്നും അവരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്ന സ്ഥലമുടമകൾക്കെതിരെ നടപടി എടുക്കണം. യാത്ര ചെയ്യുന്നവരെ സർക്കാർ സംവിധാനത്തിൽ നിരീക്ഷണത്തിലാക്കണം. മൂന്നാഴ്ച ലോക്ക്ഡൗണിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. കൊവിഡ് പടരാതിരിക്കാൻ ഈ നടപടികൾ അനിവാര്യമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.