ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന പാഠഭാഗങ്ങള്‍ നീക്കം ചെയ്യില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി
വരുന്ന അധ്യായന വര്‍ഷത്തില്‍ പാഠപുസ്തകത്തില്‍ മാറ്റം വരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ ടിപ്പു സുല്‍ത്താന്റെ ചരിത്രം പഠിപ്പിക്കുന്നത് സംബന്ധിച്ച പ്രതിഷേധങ്ങൾക്കിടെ തീരുമാനം വ്യക്തമാക്കി കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍. ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട പാഠഭാഗം സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. വരുന്ന അധ്യായന വര്‍ഷത്തില്‍ പാഠപുസ്തകത്തില്‍ മാറ്റം വരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.
”മടിക്കേരി നിയോജകമണ്ഡലത്തിലെ എംഎല്‍എ അപ്പച്ചു രഞ്ജന്‍ മൂന്ന് മാസങ്ങൾക്ക് മുമ്പ് എനിക്ക് ഒരു കത്തെഴുതിയിരുന്നു. അദ്ദേഹത്തിന്റെ കത്ത് പരിഗണിച്ച് ഉദ്യോഗസ്ഥരോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് വ്യക്തതവേണം” എസ്. സുരേഷ് കുമാര്‍ പറഞ്ഞു.
Read Also: ടിപ്പുവിനെ പ്രകീർത്തിക്കുന്ന അധ്യായങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കംചെയ്യുമെന്ന് യെദ്യൂരപ്പ
ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന പാഠഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി എംഎല്‍എ അപ്പച്ചു രഞ്ജന്‍ നേരത്തെ രംഗത്തുവന്നിരുന്നത്. തെറ്റായവിവരങ്ങളാണ് പാഠപുസ്തകത്തില്‍ ഉള്ളതെന്നും അതുകൊണ്ട് അത് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ പറ്റി അന്വേഷിക്കാൻ കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
Read More:'ബിജെപിക്ക് ന്യൂനപക്ഷങ്ങളോട് വെറുപ്പ്'; ടിപ്പു ജയന്തി അവസാനിപ്പിച്ചതില്‍ സിദ്ധരാമയ്യ