തമിഴ്നാട്ടിലെ കൊവിഡ് ബാധിതരുടെ വാസമേഖല ബഫർ സോണായി പ്രഖ്യാപിച്ചു
രോഗബാധിതരുടെ വീടിന് ചുറ്റുമുള്ള എട്ടു കിലോമീറ്ററാണ് ബഫർ സോണായി പ്രഖ്യാപിച്ചത്. ബഫർ സോണിൽ ഉൾപ്പെട്ട മേഖലയിലെ വീടുകളിൽ സന്നദ്ധ പ്രവർത്തകർ പരിശോധന നടത്തും.
ചെന്നൈ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തീവ്രമാക്കി തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ വീടും ചുറ്റുമുള്ള പ്രദേശവും ബഫർ സോണായി പ്രഖ്യാപിച്ചു.
രോഗബാധിതരുടെ വീടിന് ചുറ്റുമുള്ള എട്ടു കിലോമീറ്ററാണ് ബഫർ സോണായി പ്രഖ്യാപിച്ചത്. ബഫർ സോണിൽ ഉൾപ്പെട്ട മേഖലയിലെ വീടുകളിൽ സന്നദ്ധ പ്രവർത്തകർ പരിശോധന നടത്തും. അൻപത് വീടുകളിൽ ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിലാവും പരിശോധന നടത്തുക. ഈ പ്രദേശത്തെ ആളുകളെ മാറ്റി പാർപ്പിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
അതേസമയം ഇന്നലെ കൊവിഡ് രോഗം സ്ഥിരീകരിച്ച പത്ത് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. കുഞ്ഞിൻ്റെ പിതാവും കോട്ടയം സ്വദേശിയുമായ ഡോക്ടറുടേയും ആരോഗ്യനിലയും തൃപ്തികരമാണ്. ഇദേഹത്തിന് നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.
ഒരു കുടുംബത്തിലെ നാല് പേരടക്കം എട്ട് പേർക്കാണ് ഇന്നലെ തമിഴ്നാട്ടിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം ഈറോഡ് സ്വദേശികളാണ്. ഇതോടെ തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം അൻപതായി ഉയർന്നു.