കൊറോണ പ്രതിസന്ധി: ജീവനക്കാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറച്ച് തെലങ്കാന സർക്കാർ
കൊറോണ വൈറസ് ലോകവ്യാപകമായി സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചെന്നും ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നതായും 2009നേക്കാള്‍ മോശമാകുമെന്നും കഴിഞ്ഞ ആഴ്ച ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞിരുന്നു.
തെലങ്കാന: കൊവിഡ് 19 ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് തെലങ്കാന സർക്കാർ. 10 ശതമാനം മുതല്‍ 75 ശതമാനം വരെയാണ് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഗ്രാന്റുകൾ ലഭിക്കുന്ന സ്ഥാപനങ്ങൾ, സർക്കാർ ജീവനക്കാർ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവരുടെയെല്ലാം ശമ്പളം വെട്ടിക്കുറയ്ക്കും. വിരമിച്ചവര്‍ക്കും കുറവ് ബാധകമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്യാനായി പ്രഗതി ഭവനില്‍ നടന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം.
കൊറോണ വൈറസ് ലോകവ്യാപകമായി സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചെന്നും ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നതായും 2009നേക്കാള്‍ മോശമാകുമെന്നും കഴിഞ്ഞ ആഴ്ച ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞിരുന്നു. സാമ്പത്തിക മാന്ദ്യം സംബന്ധിച്ചു പഠിക്കാന്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാർ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടി നിര്‍ദേശിക്കാനാണു സംഘത്തെ നിയോഗിച്ചത്. ഇതിനിടെയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കടുത്ത നടപടിയെടുത്തത്. നേരത്തേ തന്നെ ശമ്പള കാലതാമസത്തിന്റെ സൂചന ഇദ്ദേഹം നല്‍കിയിരുന്നു.
ഐഎഎസ്, ഐപിഎസ്, ഐഎഫ് എസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ 60 ശതമാനമാണ കുറവ് വരുത്തിയിട്ടുള്ളത്. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെയും ക്ലാസ് ഫോർ ജീവനക്കാരുടെയും ശമ്പളത്തിൽ പത്ത് ശതമാനം കുറവുണ്ട്. വിരമിച്ചവർക്ക് അമ്പത് ശതമാനം പെൻഷൻ മാത്രമേ ഇനി ലഭിക്കൂ.