പുണ്യഭൂമിയായ ഇന്ത്യ ബലാത്സംഗം ചെയ്യുന്നവരുടെ നാടായി മാറിയെന്ന് മദ്രാസ് ഹൈക്കോടതി
തിരുപ്പൂരിൽ അന്തർ സംസ്ഥാന തൊഴിലാളിയായ പെൺകുട്ടി മാനഭംഗത്തിനിരയായ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
ചെന്നൈ: ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിക്കുന്ന പരാമര്‍ശവുമായി മദ്രാസ് ഹൈക്കോടതി. ഓരോ 15 മിനിട്ടിലും ഒരു സ്ത്രീ മാനഭംഗം ചെയ്യപ്പെടുന്നു. ഈ സാഹചര്യം ദൗർഭാഗ്യകരമാണെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.
പുണ്യഭൂമിയായ ഇന്ത്യ ബലാത്സംഗം ചെയ്യുന്നവരുടെ നാടായി മാറിയെന്നും ജസ്റ്റീസ് കിരുഭകരൻ നിരീക്ഷിച്ചു. തിരുപ്പൂരിൽ അന്തർ സംസ്ഥാന തൊഴിലാളിയായ പെൺകുട്ടി മാനഭംഗത്തിനിരയായ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് സുരക്ഷയൊരുക്കണമെന്നും കോയമ്പത്തൂർ ഐജിയുടെ നേതൃത്വത്തിൽ കേസന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകയായ എ.പി. സുര്യ പ്രകാശമാണ് കോടതിയെ സമീപിച്ചത്.
പെൺകുട്ടിക്ക് സൗജന്യ ചികിത്സയും, ഭക്ഷണവും താമസസ്ഥലവും ഒരുക്കി നൽകാനും കോടതി ഉത്തരവിട്ടു. കോയമ്പത്തൂർ ഡിഐജിയോട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനും നിർദേശിച്ചു.