പൗരത്വ നിയമ ഭേദഗതിയില്‍ മാറ്റം? സര്‍ക്കാര്‍ മാറിച്ചിന്തിക്കുന്നെന്ന് അമിത് ഷാ
"ജനങ്ങള്‍ക്ക് പലതരത്തിലുമുള്ള ആശങ്കകളുണ്ടെന്ന് മനസ്സിലാക്കുന്നു. പൗരത്വഭേദഗതിയില്‍ മാറ്റം വരുത്തണോയെന്ന് ആലോചിക്കാം."
ദില്ലി: പൗരത്വ നിയമഭേഗദതിയില്‍ മാറ്റം വരുത്തണോയെന്ന് ആലോചിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരുടെ ആവശ്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മേഘാലയ മുഖ്യമന്ത്രിഉള്‍പ്പടെയുള്ളവര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവര്‍ക്കാണ് അമിത് ഷാ ഈ ഉറപ്പ് നല്‍കിയിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ പൊതുപരിപാടിയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ജനങ്ങള്‍ക്ക് പലതരത്തിലുമുള്ള ആശങ്കകളുണ്ടെന്ന് മനസ്സിലാക്കുന്നു. പൗരത്വഭേദഗതിയില്‍ മാറ്റം വരുത്തണോയെന്ന് ആലോചിക്കാം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തുടര്‍ചര്‍ച്ചകള്‍ നടത്താമെന്നും അമിത് ഷാ പറഞ്ഞു. ക്രിസ്മസിന് ശേഷം ചര്‍ച്ചകള്‍ നടത്താമെന്നാണ് അമിത് ഷാ ഉറപ്പ് നല്‍കിയിരിക്കുന്നത്.
അരുണാചല്‍പ്രദേശ്, മിസോറാം, നാഗാലന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമേ മണിപ്പൂരിനു കൂടി ഐഎല്‍പി ഏര്‍പ്പെടുത്താനുള്ള തീരുമാനം ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങള്‍ പൗരത്വനിയമഭേദഗതിയുടെ പരിധിയില്‍ വരില്ല. ആ ഇളവ് മേഘാലയയിലേക്കു കൂടി വ്യാപിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കോന്രാഡ് സാങ്മ അമിത് ഷായെ കണ്ടത്.