ഞങ്ങള്‍ വിളക്ക് കത്തിക്കാം, പക്ഷേ നിങ്ങള്‍ വിദഗ്ധര്‍ പറയുന്നത് കേള്‍ക്കണം: മോദിക്കെതിരെ പി ചിദംബരം
പ്രതീകാത്മകത പ്രധാനപ്പെട്ട കാര്യം തന്നെയാണ്, എന്നാല്‍ അടിയന്തരമായ നടപടികളും ഗൗരവപരമായ ചിന്തകളുമാണ് ഇപ്പോള്‍ ആവശ്യമെന്ന് ചിദംബംരം പറയുന്നു.
ദില്ലി: കൊവിഡ് 19നെതിരെ രാജ്യത്ത് വലിയ പ്രതിരോധപ്രവര്‍ത്തനവും പോരാട്ടവും നടക്കുമ്പോള്‍ ശാസ്ത്രീയമായ നടപടികളില്ലാതെ പ്രതീകാത്മക പ്രവൃത്തികള്‍ നിര്‍ദ്ദേശിക്കുന്ന പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഏപ്രില്‍ അഞ്ചിന്, ഞായറാഴ്ച രാത്രി എല്ലാവരും ദീപങ്ങള്‍ തെളിയിക്കണമെന്ന നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥനക്കെതിരെയായിരുന്നു ചിദംബരത്തിന്‍റെ വിിമര്‍ശനം
.
പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി, താങ്കള്‍ പറഞ്ഞത് ശ്രദ്ധിച്ച് ഞങ്ങള്‍ ദീപങ്ങള്‍ തെളിയിക്കാം, പക്ഷേ താങ്കള്‍ ആരോഗ്യരംഗത്തെ വിദഗ്ധരും സാമ്പത്തിക വിദഗ്ധരും ജനങ്ങളും പറയുന്നത് ശ്രദ്ധിച്ച് ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചിദംബരം പറഞ്ഞു. ട്വിറ്ററീലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. പ്രതീകാത്മകത പ്രധാനപ്പെട്ട കാര്യം തന്നെയാണ്, എന്നാല്‍ അടിയന്തരമായ നടപടികളും ഗൗരവപരമായ ചിന്തകളുമാണ് ഇപ്പോള്‍ ആവശ്യമെന്നും ചിദംബരം ട്വീറ്റില്‍ പറഞ്ഞു.
Read more: പ്രധാനമന്ത്രിയെ 'പ്രധാന ഷോമാൻ' എന്ന് വിളിച്ച് തരൂര്‍; 'വെളിച്ചം' തെളിയിക്കുന്നതില്‍ വിമര്‍ശനം
ജോലി ചെയ്യുന്ന എല്ലാ മനുഷ്യരും, കച്ചവടക്കാരും, ദിവസവേതനക്കാരും വരെ പ്രതീക്ഷിക്കുന്നത് സാമ്പത്തിക തളര്‍ച്ചയെ തടഞ്ഞ് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന കാര്യങ്ങള്‍ ചെയ്യുമെന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാ ജനങ്ങളും നിരാശരാണെന്നും ചിദംബരം ട്വീറ്റിലൂടെ വിമര്‍ശിച്ചു.
കോണ്‍ഗ്രസ് എംപി ശശി തരൂരും നേരത്തെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ, അവയെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ഷോ കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നായിരുന്നു തരൂരിന്‍റെ വിമര്‍ശനം.