'എന്റെ കടമയാണിതെന്ന് വിശ്വസിക്കുന്നു'; തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകി വിദ്യാര്‍ത്ഥിനി
എന്നാൽ അത്തരത്തിൽ തെരുവിൽ ഒറ്റപ്പെട്ട് കഴിയുന്ന നായ്ക്കൾക്ക് ഭക്ഷണമെത്തിക്കുകയാണ് ദില്ലി സ്വദേശിനിയായ വിഭാ തോമർ എന്ന വെറ്ററിനേറിയൻ വിദ്യാർത്ഥി.
ദില്ലി: രാജ്യത്ത് 21 ദിവസത്തേയ്ക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധികളിലൂടെയാണ് ഓരോരുത്തരും കടന്നു പോകുന്നത്. മനുഷ്യർ വീടകങ്ങളിൽ അടച്ചിരിക്കുകയും കടകമ്പോളങ്ങളും ഹോട്ടലുകളും തുറന്ന് പ്രവർത്തിക്കാതെയും വരുന്ന സാഹചര്യത്തിൽ തെരുവിൽ കഴിയുന്ന നായ്ക്കളുടെ കാര്യം വളരെ കഷ്ടമാകും. ഇവർക്ക് ഭക്ഷണം ലഭിക്കാൻ യാതൊരു വഴിയുമില്ലാതെ വരും. എന്നാൽ അത്തരത്തിൽ തെരുവിൽ ഒറ്റപ്പെട്ട് കഴിയുന്ന നായ്ക്കൾക്ക് ഭക്ഷണമെത്തിക്കുകയാണ് ദില്ലി സ്വദേശിനിയായ വിഭാ തോമർ എന്ന വെറ്ററിനേറിയൻ വിദ്യാർത്ഥി.
'കുട്ടിക്കാലം മുതൽ എനിക്ക് മൃഗങ്ങളെ വളരെയധികം ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അവയ്ക്ക് ഭക്ഷണം നൽകേണ്ടത് എന്റെ ഉത്തരവാദിത്വമായി ഞാൻ കരുതുന്നു.' വിഭ എഎൻഐയോട് വെളിപ്പെടുത്തി. ഹോട്ടലുകളും റെസ്റ്റോറന്റുകളും അടഞ്ഞു കിടക്കുന്നതിനാൽ തെരുവിൽ കഴിയുന്ന മൃഗങ്ങൾക്ക് ഭക്ഷണം ലഭിക്കാനുള്ള മാർഗമില്ല. മൃഗസ്നേഹികളായ ആളുകൾ നൽകുന്ന ഭക്ഷണം കൊണ്ടാണ് നായ്ക്കൾ ഉൾപ്പെടെയുള്ള തെരുവുമൃഗങ്ങൾ ജീവിക്കുന്നത്.