പൗരത്വ ഭേദഗതി നിയമത്തിനെതിരെ അര്‍ദ്ധരാത്രിയില്‍ സുപ്രീംകോടതിക്ക് മുന്നിൽ സ്ത്രീകളുടെ പ്രതിഷേധം
ഭഗവൻ റോഡിന് മുന്നിൽ കുത്തിയിരുന്ന പ്രതിഷേധക്കാരെ പൊലീസ് നീക്കി. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ അര്‍ദ്ധരാത്രിയില്‍ സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധം. സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാത്രി 11 മണിയോടെയാണ് 50ലധികം വരുന്ന സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ കോടതിക്ക് മുന്നിൽ എത്തിയത്. ഭഗവൻ റോഡിന് മുന്നിൽ കുത്തിയിരുന്ന പ്രതിഷേധക്കാരെ പൊലീസ് നീക്കി. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
പൗരത്വ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് 133 ഹര്‍ജികളാണ് സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു കേസിൽ ഇത്രയും അധികം ഹര്‍ജികൾ വരുന്നത്. നിയമ ഭേദഗതി ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നൽകിയ സ്യൂട്ട് ഹര്‍ജി ഇന്നത്തെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്യൂട്ട് ഹര്‍ജിയായതിനാൽ അത് പ്രത്യേകം പരിഗണിക്കാനാകും സാധ്യത.
Also Read: പൗരത്വ ഭേദഗതി നിയമം: 132 ഹര്‍ജികൾ സുപ്രീംകോടതിയിൽ, കേരളത്തിന്റെ സ്യൂട്ട് ഹര്‍ജി ഇന്നില്ല