Asianet News MalayalamAsianet News Malayalam

രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി വീണ്ടും യോഗി ആദിത്യനാഥ്, സര്‍വ്വെ ഫലം

18 ശതമാനം വോട്ടാണ് ആദിത്യനാഥിന് ലഭിച്ചത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും 11 ശതമാനം വോട്ട് ലഭിച്ചു...

yogi adityanath selected as best chief minister in india by a survey
Author
Delhi, First Published Jan 24, 2020, 12:25 PM IST

ദില്ലി: രണ്ടാമതും മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏഴ് ബിജെപി മുഖ്യമന്ത്രിമാര്‍ക്കിടയില്‍ മുമ്പിലെത്തിയത് ആദിത്യനാഥ് മാത്രമാണ്. ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് നേഷൻ (MOTN) സർവേയിലാണ് ആദിത്യനാഥിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 

18 ശതമാനം വോട്ടാണ് ആദിത്യനാഥിന് ലഭിച്ചത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും 11 ശതമാനം വോട്ട് ലഭിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ലഭിച്ചത് 10 ശതമാനം വോട്ടാണ്. 12141 പേരില്‍ നടത്തിയ നേരിട്ടുള്ള അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 67 ശതമാനം പേര്‍ ഗ്രാമീണ മേഖലയില്‍ നിന്നും 33 പേര്‍ നഗരങ്ങളില്‍ നിന്നും സര്‍വ്വെയില്‍ പങ്കെടുത്തു. 19 സംസ്ഥാനങ്ങളിലെ 97 പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും 194 അസംബ്ലി മണ്ഡലങ്ങളിലുമാണ് സെന്‍സസ് നടത്തിയത്. 

രാജ്യത്തിന്‍റെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും സര്‍വ്വെ ഫലം വ്യക്തമാക്കുന്നു. സര്‍വ്വേ പ്രകാരം 34 ശതമാനം പേരാണ് മോദിയാണ് മികച്ച പ്രധാനമന്ത്രിയെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്. 16 ശതമാനം പേര്‍ ഇന്ദിരാ ഗാന്ധിക്ക് ഒപ്പം നിന്നു. 13 ശതമാനം പേരാണ് ബിജെപി നേതാവും പ്രധാനമന്ത്രിയുമായിരുന്ന അടല്‍ ബിഹാരി വാജ്‍പേയെ പിന്തുണച്ചത്. അതേസമയം, 34 ശതമാനം പേരുടെ പിന്തുണയുമായി ഒന്നാമത് നില്‍ക്കുകയാണെങ്കിലും നരേന്ദ്ര മോദിയുടെ ജനപിന്തുണ ഇടിയുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 ഓഗസ്റ്റില്‍ നിന്ന് മൂന്ന് ശതമാനത്തിന്‍റെ ഇടിവാണ് മോദിയുടെ ജനപിന്തുണയിലുണ്ടായത്.

എന്നാല്‍, മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജനപിന്തുണ രണ്ട് ശതമാനം ഇതേ കാലയളവില്‍ വര്‍ധിച്ചു. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വ്വേയില്‍ 19 ശതമാനം പേരായിരുന്നു മോദി മികച്ച പ്രധാനമന്ത്രിയാണെന്ന് പറഞ്ഞിരുന്നത്. പക്ഷേ, അടുത്ത എട്ട് മാസങ്ങളില്‍ ജനപിന്തുണ 20 ശതമാനം കൂടി 37 ശതമാനത്തിലെത്തി.

അതേസമയം രാഹുൽ ​ഗാന്ധിയുമായി താരതമ്യപ്പെടുത്തുമ്പോൾ വീണ്ടും പ്രധാനമന്ത്രി പദവിയിലെത്താൻ അനുയോജ്യനായ വ്യക്തി നരേന്ദ്ര മോദിയാണെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.  മോദിയുമായി താരമത്യപ്പെടുത്തുമ്പോൾ രാഹുൽ​ ​ഗാന്ധി രണ്ടാം സ്ഥാനത്താണുള്ളത്. പ്രധാനമന്ത്രി സ്ഥാനങ്ങളിൽ പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ 40 ശതമാനം പോയിന്റിന്റെ വ്യത്യാസമുണ്ട്. 53 ശതമാനം പേർ അടുത്ത പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ചപ്പോൾ 13 ശതമാനം പേർ മാത്രമാണ് രാഹുൽ ഗാന്ധി രാജ്യത്തെ നയിക്കാൻ ഏറ്റവും അനുയോജ്യമെന്ന് അഭിപ്രായപ്പെട്ടത്.

കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തവർ ഏഴ് ശതമാനം പേർ മാത്രമാണ്. നാല് ശതമാനം പേർ അമിത് ഷായ്ക്കും വോട്ട് നൽകിയിട്ടുണ്ട്. കോൺ​ഗ്രസ് ജനറൽ സെക്രട്ടറി സോണിയാ ​ഗാന്ധിയെ മൂന്ന് ശതമാനം പേരാണ് തെരഞ്ഞെടുത്തത്. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നതിൽ 60 ശതമാനം ഹിന്ദുക്കളും 17 ശതമാനം മുസ്ലീങ്ങളും താത്പര്യം പ്രകടിപ്പിച്ചു എന്നതാണ് ഏറെ ശ്രദ്ധേയം. രാഹുൽ ​ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആ​ഗ്രഹം പ്രകടിപ്പിച്ചവരിൽ 10 ശതമാനം ഹിന്ദുക്കളും 32 ശത‌മാനം മുസ്ലീങ്ങളും ഉൾപ്പെടുന്നു. 

പശ്ചിമേന്ത്യയിലെ 66 ശതമാനം ആളുകൾക്കും പ്രധാനമന്ത്രി മോദി ജനപ്രിയനാണ്. അദ്ദേഹം തന്നെ വീണ്ടും അധികാരത്തിലേറണമെന്നാണ് അവർ ആ​ഗ്രഹിക്കുന്നത്. എന്നാൽ ആറ് ശതാമാനം മാത്രമാണ് രാ​ഹുൽ ​ഗാന്ധിക്ക് ലഭിച്ച വോട്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കേന്ദ്രമന്ത്രി നിതിൽ ​ഗഡ്കരി, പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി, കോൺ​ഗ്രസ് നേതാവ് പി. ചിദംബരം, ബിഎസ്പി നേതാവ് മായാവതി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരുെട പേരും പ്രധാമന്ത്രി പദത്തിലേക്ക് പരാമർശിക്കപ്പെട്ടു. 
 

Follow Us:
Download App:
  • android
  • ios