ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പദ്ധതി ലോകത്തെ വിഴുങ്ങുന്ന അനാക്കോണ്ടയെന്ന് അമേരിക്ക
ചൈന നിര്‍മിക്കുന്ന അടിസ്ഥാന സൗകര്യ, റോഡ്-റെയ്ല്‍ പദ്ധതികളുടെ മറവിൽ ചൈനയുടെ നാവിക സേനയെ വളർത്താനാണ് നീക്കം
വാഷിംഗ്ടൺ: പരമ്പരാഗത വാണിജ്യപാതയായ സില്‍ക്ക് റൂട്ട് വൺ ബെൽറ്റ് വൺ റോഡ് എന്ന പദ്ധതിയിലൂടെ പുനര്‍ജ്ജീവിക്കാനുള്ള ചൈനീസ് നീക്കത്തിനെ എതിര്‍ത്ത് അമേരിക്ക. വൺ ബെൽറ്റ് വൺ റോഡിനെ ലോകത്തെ വിഴുങ്ങുന്ന അനാക്കോണ്ട എന്നാണ് അമേരിക്കന്‍ പ്രതിരോധ അസ്ഥാനമായ പെന്‍റഗണിലെ നേവി ഓപ്പറേഷൻസ് ചീഫ് ജോൺ റിച്ചാർഡ്സൺ അഭിപ്രായപ്പെടുന്നത്.
ചൈന നിര്‍മിക്കുന്ന അടിസ്ഥാന സൗകര്യ, റോഡ്-റെയ്ല്‍ പദ്ധതികളുടെ മറവിൽ ചൈനയുടെ നാവിക സേനയെ വളർത്താനാണ് നീക്കം.ഏഷ്യ, പ്രത്യേകിച്ച് ദക്ഷിണേഷ്യ ഈ ഭീഷണിയെക്കുറിച്ചു ബോധവാന്‍മാരാണ്. ചൈന ഉയര്‍ത്തുന്ന ഭീഷണി അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം ഇടപാടുകൾ ചൈനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.2013ൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങാണ് വൺ ബെല്‍റ്റ്, വൺ റോഡ് പദ്ധതി പ്രഖ്യാപിക്കുന്നത്.
മധ്യ, പശ്ചിമ, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും റെയിൽലേ ലൈൻ, ഊർജ്ജനിലയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള നിക്ഷേപം നടത്തുക എന്നിവയാണ് ലക്ഷ്യം. ഇതിന് പുറമേ പ്രകൃതിവാതക പൈപ്പ് ലൈൻ, എണ്ണ പൈപ്പ് ലൈൻ, റെയിൽപാത, ചൈനീസ് നിക്ഷേപത്തോടെയുള്ള തുറമുഖങ്ങൾ എന്നിവയും പദ്ധതികൊണ്ട് ചൈന ലക്ഷ്യമിടുന്നുണ്ട്. ചൈനയുടെ ഈ പദ്ധതിക്കെതിരെ മുൻപ് തന്നെ ഇന്ത്യ എതിർപ്പ് അറിയിച്ചിരുന്നു മാത്രമല്ല വൺ ബെൽറ്റ് ആൻഡ് റോഡ് ഫോറത്തില്‍ ഇന്ത്യ പങ്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു.