കൊവിഡില്‍ വിറങ്ങലിച്ച് ലോകം; മരണം 64,000 പിന്നിട്ടു , 12 ലക്ഷത്തില്‍ അധികം രോഗികള്‍
ഇറ്റലിയിൽ മരണം പതിനയ്യായിരം പിന്നിട്ടു. സ്പെനിയിനിൽ മരണം പന്ത്രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ ലോക്ക്ഡൗണ്‍ ഏപ്രിൽ 25 വരെ നീട്ടി.
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64,000 കടന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കൊവിഡ് ലോകത്ത് അതിവേഗം വ്യാപിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലായുള്ള കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷമാണ് കടന്നിരിക്കുന്നത്. അമേരിക്കയിലും ഫ്രാൻസിലും 24 മണിക്കൂറിനിടെ മരിച്ചത് ആയിരത്തിലധികം പേരാണ്.
അമേരിക്കയിൽ രോഗ ബാധ 3 ലക്ഷം കടന്നു. ഇവിടെ 8444 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ന്യൂയോർക്കിൽ മാത്രം മരണം 3565 ആയി. ഇറ്റലിയിൽ മരണം പതിനയ്യായിരം പിന്നിട്ടു. സ്പെനിയിനിൽ മരണം പന്ത്രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ ലോക്ക്ഡൗണ്‍ ഏപ്രിൽ 25 വരെ നീട്ടി.
അതിനിടെ കൊവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ ദുബായില്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവിൽ വന്നു. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങളും നിരത്തിലിറക്കാൻ പാടില്ല. നിലവിൽ ദുബായ് എമിറേറ്റിൽ മാത്രമാണ് സഞ്ചാര വിലക്കുള്ളത്.