പാവപ്പെട്ടവരുടെ വിശപ്പകറ്റാൻ വേറിട്ട മാതൃക; ബാൽക്കണിയിൽ ഭക്ഷണ സാധനങ്ങൾ അടങ്ങിയ കുട്ടകൾ തൂക്കി ഇറ്റാലിയൻ ജനത
സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്ത മറ്റുള്ളവരെ സഹായിക്കാൻ സന്മനസുള്ളവർക്ക് ഈ കുട്ടകളിൽ ഭക്ഷണ സാധനങ്ങൾ കൊണ്ടുവയ്ക്കുകയും ചെയ്യാം.
റോം: കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ആൾനാശം വിതച്ച രാജ്യമാണ് ഇറ്റലി. ഈ സാഹചര്യത്തിലും തെരുവില്‍ ജീവിക്കുന്നവരുടെയും പാവപ്പെട്ടവരുടെയും വിശപ്പകറ്റാൻ ഭക്ഷണം കരുതുകയാണ് ഇറ്റാലിയന്‍ ജനത. വീടുകളിലെ ബാല്‍ക്കണിയില്‍ ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ ചെറിയ കുട്ടകള്‍ തൂക്കിയിട്ടാണ് ഇവര്‍ പാവപ്പെട്ടവരുടെ വിശപ്പകറ്റാന്‍ സഹായിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
നേപ്പിൾസ് നഗരത്തിലെ നിരവധി വീടുകളിൽ ഇത്തരം സഹായ കുട്ടകൾ കാണാം. വിശപ്പകറ്റാൻ മറ്റ് മാർഗങ്ങൾ ഇല്ലാത്തവർക്ക് ഇതിൽ നിന്നും ഭക്ഷണം എടുത്ത് കഴിക്കാവുന്നതാണ്. സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്ത മറ്റുള്ളവരെ സഹായിക്കാൻ സന്മനസുള്ളവർക്ക് ഈ കുട്ടകളിൽ ഭക്ഷണ സാധനങ്ങൾ കൊണ്ടുവയ്ക്കുകയും ചെയ്യാം.
നേപ്പിൾസ് അടക്കമുള്ള ചില നഗരങ്ങളിൽ തുടക്കമിട്ട ബാൽക്കണി സഹായ രീതി വലിയ ഹിറ്റായതോടെ ഇറ്റലിയിലെ കൂടുതൽ നഗരങ്ങളും ഇത് പിന്തുടർന്ന് വരികയാണെന്ന് ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.