10 കോടിയുടെ ഭാഗ്യശാലി കാണാമറയത്ത്; രാമചന്ദ്രനും കിട്ടും ഒരു കോടി
തുടക്കത്തില്‍ തന്നെ വിറ്റുപോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് ഐശ്വര്യ ലോട്ടറി ഏജൻസി ഉടമ സോമസുന്ദരൻ ഏഷ്യാനെറ്റ് ന്യൂസിനോട്
ഗുരുവായൂർ: നറുക്കെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പൂജാ ബംപർ ഭാഗ്യശാലി ഇപ്പോഴും കാണാമാറയത്ത്. JC 110398 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്. ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽ നിന്നും രാമചന്ദ്രൻ എന്ന കച്ചവടക്കാരൻ വാങ്ങി വിറ്റ ടിക്കറ്റിനാണ് സമ്മാനം. ആരാകും ആ ഭാഗ്യവാൻ എന്നറിയാൻ കഴിഞ്ഞ മൂന്ന് ദിവസമായി കാത്തിരിക്കുകയാണ് കേരളക്കര.
തുടക്കത്തില്‍ തന്നെ വിറ്റുപോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് ഐശ്വര്യ ലോട്ടറി ഏജൻസി ഉടമ സോമസുന്ദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാട്ടുകാരാണ് വിജയി എന്ന് പറയാന്‍ കഴിയില്ല, ധാരാളം ഭക്തർ വരുന്ന സ്ഥലമായതിനാല്‍ പുറത്ത് നിന്നുള്ളവരാവാനും സാധ്യതയുണ്ടെന്ന് രാമചന്ദ്രൻ പറയുന്നു.
പായസം ഹട്ട് എന്ന ഷോപ്പാണ് രാമചന്ദ്രന്‍ നടത്തുന്നത്. ഇവിടെ മകനൊപ്പം ചോർന്ന് പായസത്തിനൊപ്പം ലോട്ടറിയും രാമചന്ദ്രന്‍ വില്‍ക്കാറുണ്ട്. 'തിരുവോണം ബംപർ കഴിഞ്ഞയുടനെ വിറ്റ ടിക്കറ്റാണ്. അന്ന് സമ്മാനം അടിച്ചവരൊക്കെ ഒന്നും രണ്ടും ടിക്കറ്റൊക്കെ സന്തോഷത്തില്‍ വാങ്ങിപ്പോയിരുന്നു. അവരില്‍ ആരാണ് വിജയി എന്ന് അറിയാന്‍ സാധിച്ചിട്ടില്ല. എനിക്കും ഒരു ലോട്ടറി അടിച്ചത് പോലെയാണ്. ഏതാണ് ഒരു കോടിയിലേറെ രൂപ കിട്ടും. കമ്മീഷനൊക്കെ കഴിച്ച് 80 ലക്ഷത്തോളം കയ്യില്‍ കിട്ടുമെന്നാണ് പ്രതീക്ഷ', രാമചന്ദ്രന്‍ പറഞ്ഞു.
അതേസമയം, 25 കോടിയുടെ തിരുവോണം ബംപർ ഭാഗ്യവാൻ അനൂപിന്റെ അനുഭവങ്ങൾ മുന്നിൽ ഉള്ളത് കൊണ്ട് പൂജാ ബംപർ വിജയി രംഗത്തെത്തില്ലെന്ന അഭിപ്രായവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഒന്നാം സമ്മാനം ലഭിച്ചത് അനൂപിനാണെന്ന് നറുക്കെടുപ്പ് ദിസം വൈകുന്നേരം തന്നെ പുറംലോകം അറിഞ്ഞിരുന്നു. എന്നാൽ, പിറ്റേ ദിവസം മുതല്‍ വീട്ടില്‍ കയറാന്‍ കഴിയാത്ത സാഹചര്യമാണ് തങ്ങൾക്കെന്ന് പറഞ്ഞ് അനൂപും കുടുംബവും രംഗത്തെത്തിയ കാഴ്ചയാണ് കേരളക്കര കണ്ടത്. ഒരുപക്ഷേ ഇതാകാം പൂജാ ബംപർ വിജയിയെ കണ്ടെത്താനാകാത്തത് എന്നാണ് വിലയിരുത്തലുകൾ.