പുതിയ രോഗികളുടെ സഞ്ചാരപഥം, എറണാകുളം റെയില്‍വേ സ്റ്റേഷനും ബസുകളും എടിഎമ്മും; സമ്പര്‍ക്കമുള്ളവര്‍ ബന്ധപ്പെടണം
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരുടെ എറണാകുളം ജില്ലയിലെ സഞ്ചാരപഥത്തിൽ ഉൾപ്പെട്ടവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
എറണാകുളം: പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരുടെ എറണാകുളം ജില്ലയിലെ സഞ്ചാരപഥത്തിൽ ഉൾപ്പെട്ടവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച ആൾ മാർച്ച് 23 ന് രാവിലെ 9 .15 ന് ദില്ലിയിൽ നിന്നുള്ള മംഗള എക്സ്പ്രസ്സിൽ എസ് 5 കോച്ചിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തി.
തുടർന്ന് 10 മണിക്ക് ആലുവയിൽ നിന്നും മുവാറ്റുപുഴ വരെ കെഎസ്ആർടിസി ബസിലും അവിടെ നിന്നും തൊടുപുഴ വരെ 'തുഷാരം' എന്ന സ്വകാര്യ ബസിലും യാത്ര ചെയ്തു. ഈ രണ്ടു ബസിലും യാത്ര ചെയ്തവർ കൺട്രോൾ റൂമൂമായി ബന്ധപ്പെടണം. പത്തനംതിട്ട ജില്ലയിൽ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിനി മാർച്ച് 17 നാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയത്. വിദ്യാർത്ഥിനി സഞ്ചരിച്ച പ്രീപെയ്ഡ് ഓട്ടോ ഡ്രൈവർ, റോയൽ ഹോട്ടലിലെ ജീവനക്കാർ, നോർത്ത് റെയിൽവേ സ്റ്റേഷനിലെ എസ്ബിആ എടിഎം രാവിലെ 11.45 ന് ഉപയോഗപ്പെടുത്തിയവർ എന്നിവരും ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടണം.