Asianet News MalayalamAsianet News Malayalam

'സെൻസെസും ഞങ്ങൾ അട്ടിമറിച്ചു എന്ന് വീര വാദം മുഴക്കാനാണ് സർക്കാരിന്‍റെ ശ്രമം'; വിമര്‍ശനവുമായി കുമ്മനം

വസ്തുത മറച്ചുവെച്ചും പ്രകോപനം ഉണ്ടാക്കിയും സെൻസെസ് കണക്കെടുപ്പ് പരാജയപ്പെടുത്തുകയാണ് സർക്കാരിന്‍റെ ലക്ഷ്യം

bjp leader kummanam rajasekharan against kerala government on census stand
Author
Thiruvananthapuram, First Published Jan 23, 2020, 9:30 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി, സെൻസസ് വിഷയങ്ങളിലെ കേരള സര്‍ക്കാരിന്‍റെ നിലപാടുകളെ വിമര്‍ശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രംഗത്ത്. സെൻസെസ് കണക്കെടുപ്പിന്റെ ചോദ്യാവലിയെക്കുറിച്ച് കേരള സർക്കാർ പച്ച നുണകൾ പ്രചരിപ്പിക്കുകയാണെന്ന് കുമ്മം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പൗരത്വ ഭേദഗതി നിയമവും ജനസംഖ്യാ രജിസ്റ്ററും ബഹിഷ്കരിച്ചു എന്ന ഖ്യാതി നേടിയെടുത്തതുപോലെ സെൻസെസും ഞങ്ങൾ അട്ടിമറിച്ചു എന്ന് വീര വാദം മുഴക്കാനാണ് കേരള സർക്കാരിന്റെ ശ്രമമെന്നും കുമ്മനം കുറിച്ചിട്ടുണ്ട്.

കുമ്മനത്തിന്‍റെ കുറിപ്പ്

പൗരത്വ ഭേദഗതി നിയമവും സെൻസസും സംബന്ധിച്ചു പരസ്പര വിരുദ്ധവും അബദ്ധ ജടിലവുമായ പരസ്യ പ്രസ്താവനകൾ വഴി സംസ്ഥാന സർക്കാർ സ്വയം പരിഹാസ്യരാവുകയാണ്. നാളിതുവരെ കെട്ടി പൊക്കിയ നുണ കോട്ടകൾ ഓരോ ദിവസം കഴിയുംതോറും തകരുകയും സത്യം വെളിച്ചത്തു വരുകയുമാണ്.

പൗരത്വ ഭേദഗതി നിയമം മൂലം ഒരു ഭാരതീയനുപോലും ദൂഷ്യമുണ്ടാവില്ലെന്ന് പറയുവാനുള്ള ആർജവം കാട്ടേണ്ടതിന് പകരം മുസ്ലിം സഹോദരന്മാരിൽ അനാവശ്യമായ ഭയാശങ്കകളുണ്ടാക്കി നാട്ടിൽ ശൈഥില്യം ഉണ്ടാക്കാനാണ് സിപിഎംഉം കോൺഗ്രസ്സും ശ്രമിച്ചത്.

മുസ്ലിം എന്നോരു വാക്കു പോലും നിയമത്തിൽ ഇല്ലാതിരിക്കെ പച്ച നുണകൾ പറഞ്ഞ് ആ സമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കി.
പരസ്പരം സ്‌നേഹിച്ചു കഴിഞ്ഞിരുന്ന മുസ്ലിം ഹിന്ദു ക്രിസ്ത്യൻ മത വിശ്വാസികളിൽ സംശയവും വിദ്വേഷവും
ജനിപിക്കാനെ സിപിഎംനും കോൺഗ്രസിനും കഴിഞ്ഞുള്ളൂ.

ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് നടത്തുന്ന പ്രചണ്ഡമായ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ സെൻസെസ് കണക്കെടുപ്പിന്റെ ചോദ്യാവലിയെക്കുറിച്ചും കേരള സർക്കാർ പച്ച നുണകൾ പറയുന്നത്.

വ്യക്തിയുടെ ജനന തീയതിയും മാതാ പിതാക്കളുടെ ജനന സ്ഥലവും സംബന്ധിച്ച് രണ്ടു ചോദ്യങ്ങൾക്ക് ആരും ഉത്തരം കൊടുക്കരുത് എന്നായിരുന്നു മന്ത്രിസഭയുടെ ആഹ്വാനം. ഇങ്ങനെ ഒരു പരാമർശം ചോദ്യാവലിയിൽ ഇല്ല എന്ന വസ്തുത മറച്ചുവെച്ചും പ്രകോപനം ഉണ്ടാക്കിയും സെൻസെസ് കണക്കെടുപ്പ് പരാജയപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്‌ഷ്യം.

പൗരത്വ ഭേദഗതി നിയമവും ജനസംഖ്യാ രജിസ്റ്ററും ബഹിഷ്കരിച്ചു എന്ന ഖ്യാതി നേടിയെടുത്തതുപോലെ സെൻസെസും ഞങ്ങൾ അട്ടിമറിച്ചു എന്ന് വീര വാദം മുഴക്കാനാണ് കേരള സർക്കാരിന്റെ ശ്രമം. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയത് മുതൽ സിപിഎംഉം കോൺഗ്രസും നടത്തിവന്ന എല്ലാ പ്രചരണങ്ങളും കല്ലു വെച്ച നുണകളാണെന്ന് ഏവർക്കും ബോധ്യപ്പെട്ടു.

പച്ച കള്ളം പ്രചരിപിക്കാനും ജനങ്ങളെ കബളിപ്പിക്കാനും വേണ്ടി ഖജനാവിലെ പണം ധൂർത്തടിക്കുന്ന സർക്കാർ മാപ്പ് അർഹിക്കാത്ത കുറ്റമാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കണം.

Follow Us:
Download App:
  • android
  • ios