മാനസികപീഡന പരാതി: കേന്ദ്ര സർവകലാശാല അധ്യാപകന് സസ്പെൻഷൻ, പകപോക്കലെന്ന് പ്രസാദ് പന്ന്യൻ
അഴിമതിയുമായി ബന്ധപ്പെട്ട് വൈസ് ചാൻസിലർക്കും പ്രൊ വൈസ് ചാൻസിലർക്കും എതിരെ കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതാണ് പുറത്താക്കലിന് കാരണമെന്ന് പ്രസാദ് പന്ന്യൻ.
കാസര്‍കോട് : കേരള കേന്ദ്ര സർവകലാശാല അധ്യാപകൻ ഡോ. പ്രസാദ് പന്ന്യനെ സസ്‌പെൻഡ് ചെയ്തു. ഗവേഷക വിദ്യാര്‍ത്ഥി നൽകിയ പരാതിയെ തുടര്‍ന്നാണ് നടപടി. പ്രസാദ് പന്ന്യന്‍റെ ഭാഗത്ത് നിന്ന് മാനസിക പീഡനം നടക്കുന്നതായി വിദ്യാര്‍ത്ഥിനി നേരത്തെ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.
കമ്മീഷൻ നൽകിയ റിപ്പോര്ർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. സര്‍വകലാശാല ക്യാമ്പസ് വിട്ട് പോകരുതെന്ന് അധ്യാപകന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. അതേ സമയം കേന്ദ്ര സർവകലാശാല അധികൃതരുടെ പകപോക്കൽ നടപടിയാണ് പുറത്തക്കലിന് പിന്നിലെന്നാണ് പ്രസാദ് പന്ന്യൻ പ്രതികരിക്കുന്നത്.
അഴിമതിയുമായി ബന്ധപ്പെട്ട് വൈസ് ചാൻസിലർക്കും പ്രൊ വൈസ് ചാൻസിലർക്കും എതിരെ കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതാണ് പുറത്താക്കലിന് കാരണമെന്ന് പ്രസാദ് പന്ന്യൻ.പറയുന്നു.