കോയമ്പത്തൂര്‍ ബസ്സ് അപകടം: മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ
നടപടി ക്രമങ്ങൾ ഒന്നും പാലിക്കാതെ രണ്ട് ലക്ഷം രൂപ വീതം അടിയന്തരമായി നൽകാനാണ് തീരുമാനം
കോയമ്പത്തൂര്‍: കെഎസ്ആര്‍ടിസി ബസ്സും കണ്ടെയ്നര്‍ ലോറിയും തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തരമായി ധനസഹായം എത്തിക്കാൻ സര്‍ക്കാര്‍ തീരുമാനം. മരിച്ചവരുടെ കുംടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകാനാണ് സര്‍ക്കാര്‍ ധാരണയെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. അടിയന്തരമായി രണ്ട് ലക്ഷം രൂപ ഒരാഴ്ചക്കകം തന്നെ നൽകും. നടപടിക്രമങ്ങൾ തടസമാകാത്ത വിധത്തിൽ പണം കൈമാറാനാണ് തീരുമാനം. ബാക്കി തുക ഒരു മാസത്തിനകം കുടുംബാംഗങ്ങൾക്ക് ലഭ്യമാക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
അപകടത്തിൽ മരിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടുംബത്തിന് മുപ്പത് ലക്ഷം രൂപ നൽകുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇൻഷുറൻസ് തുക ഇനത്തിൽ കൂടിയാണ് തുക ലഭ്യമാക്കുന്നത്. അപകടത്തിൽ മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവർ ഗിരീഷിൻ്റെ പെരുമ്പാവൂരിലെ വീട്ടിൽ മന്ത്രി സി രവീന്ദ്രനാഥ് എത്തി അനുശോചനം അറിയിച്ചു,.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളികളുടെ ചികിത്സാ സഹായവും സര്‍ക്കാര്‍ നൽകും. അവിനാശിക്ക് അടുത്ത് ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.
തുടര്‍ന്ന് വായിക്കാം: ഡിവൈഡർ ഇടിച്ച് തെറിപ്പിച്ച് ബസ്സിൽ ഇടിച്ചു; കോയമ്പത്തൂർ അപകടത്തിന്‍റെ കാരണമെന്ത്?...