തിരുപ്പൂർ വാഹനാപകടം: പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കും, 20 ആംബുലൻസുകള്‍ തിരുപ്പൂരെത്തി
തിരുപ്പൂർ വാഹനാപകടത്തില്‍ പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ കെ ശൈലജ. തിരിച്ചെത്തുന്നവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: കോയമ്പത്തൂർ അവിനാശിയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. 20 ആംബുലൻസുകൾ അപകടം നടന്ന സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പത്ത് കനിവ് 108 ആംബുലന്‍സുകളും പത്ത് മറ്റ് ആമ്പുലന്‍സുകളുമാണ് അയച്ചത്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ കെ ശൈലജ പറഞ്ഞു. തിരിച്ചെത്തുന്നവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ അവിനാശിയിലെ ആശുപത്രിയിലും കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം രജിസ്ട്രേഷനുള്ള ലോറിയാണ് ബസില്‍ ഇടിച്ചത്. KL 15 A 282 നമ്പർ ബാംഗ്ലൂർ– എറണാകുളം ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിൽ 48 സീറ്റിലും യാത്രക്കാർ ബുക്ക് ചെയ്തിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
Also Read: തകര്‍ന്ന് തരിപ്പണമായി കെഎസ്ആർടിസി; അവിനാശിയിലെ വാഹനാപകടത്തിൽ മരണം 20 ആയി, ഏറെയും മലയാളികൾ
പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്. മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. പാലക്കാട് സ്വദേശി രാജേഷ് (35), തുറവൂർ ജിസ്മോൻ ഷാജു (24), തൃശൂർ സ്വദേശി നസീഫ് മുഹമ്മദ് (24), ശിവകുമാർ (35) അറക്കുന്നം സ്വദേശി ബൈജു (47), ഐശ്വര്യ (28), തൃശ്ശൂർ സ്വദേശി ഇഗ്നി റാഫേൽ (39), കിരൺ കുമാർ (33), തൃശ്ശൂർ സ്വദേശി ഹനീഷ് (25), എറണാകുളം ഗിരീഷ് (29), റോസ്ലി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അവിനാശി, തിരുപ്പൂര്‍ ആശുപത്രികളില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടക്കും.
Also Read: കോയമ്പത്തൂർ അപകടം: മരിച്ച 20-ൽ 12 പേരെ തിരിച്ചറിഞ്ഞു, ഡ്രൈവറും കണ്ടക്ടറും മരിച്ചു
കെഎസ്ആർടിസി ബസ് ഓടിച്ചിരുന്ന ഡ്രൈവറും കണ്ടക്ടറും മരിച്ചെന്ന് ഗതാഗതമന്ത്രിയും തിരുപ്പൂർ ജില്ലാ ഭരണകൂടവും സ്ഥിരീകരിക്കുന്നു. ഡ്രൈവർ കം കണ്ടക്ടർമാരായിരുന്ന വി ആർ ബൈജു, ഗിരീഷ് എന്നിവരാണ് മരിച്ചത്.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വിളിക്കേണ്ട ഹെൽപ് ലൈൻ നമ്പറുകൾ ഇതാണ്:
പാലക്കാട് ഡിപിഒ-യുടെ ഹെൽപ് ലൈൻ നമ്പർ - 9447655223, 0491 2536688
കെഎസ്ആർടിസി ഹെൽപ് ലൈൻ നമ്പർ - 9495099910
കേരളാ പൊലീസിന്‍റെ ഹെൽപ് ലൈൻ നമ്പർ - 9497996977, 9497990090, 9497962891
തിരുപ്പൂര്‍ കളക്ടറേറ്റിലെ ഹെൽപ്പ്‍ലൈന്‍ നമ്പർ - 7708331194
Also Read: കോയമ്പത്തൂർ അപകടത്തിൽ മരിച്ചവരെല്ലാം മലയാളികൾ: രണ്ട് മന്ത്രിമാർ തിരുപ്പൂരിലേക്ക്