സംസ്ഥാനത്ത് 2450 കൊവിഡ് രോഗികള്‍ കൂടി, സമ്പര്‍ക്ക വ്യാപനവും രൂക്ഷം; 15 മരണം; 2110 പേര്‍ക്ക് രോഗമുക്തി
15 കൊവിഡ് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 212 പേർക്ക് രോഗം എവിടെ നിന്ന് പകർന്നുവെന്ന് കണ്ടെത്താനായിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2450 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2110 പേർ രോഗമുക്തരായി. 2346 പേർക്കും സമ്പർത്തിലൂടെയാണ് രോഗബാധയുണ്ടായത്. 64 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചത്. 15 കൊവിഡ് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 212 പേർക്ക് രോഗം എവിടെ നിന്ന് പകർന്നുവെന്ന് കണ്ടെത്താനായിട്ടില്ല. 24 മണിക്കൂറിൽ 22,779 സാമ്പിൾ പരിശോധിച്ചു. 39486 പേർ നിലവിൽ കൊവിഡ് ചികിത്സയിലുണ്ട്.
മുഖ്യമന്ത്രിയുടെ വാക്കുകൾ
സംസ്ഥാനത്ത് പൊതുഗതാഗതം പഴയ തോതിലില്ല. വരും ദിവസങ്ങളിൽ സ്ഥിതി മാറും. എല്ലാ വാഹനവും ഓടിത്തുടങ്ങും. അടച്ചിട്ട സ്ഥാപനങ്ങൾ തുറക്കും. ഇന്നുള്ളതിനേക്കാൾ രോഗവ്യാപന തോത് വർധിക്കും. ഇപ്പോഴും വർധിക്കുകയാണ്. രാജ്യത്താകെ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 92071 പേർക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. അഞ്ച് ദിവസമമായി രോഗബാധിതരുടെ എണ്ണം 90000ത്തിന് മുകളിലാണ്. 48 ലക്ഷം പേർ ആകെ രോഗികൾ. പത്ത് ലക്ഷം പേർ ചികിത്സയിലുണ്ട്. അയൽ സംസ്ഥാനങ്ങളിലൂം സ്ഥിതി രൂക്ഷമാണ്.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ ഹ്രസ്വ സന്ദർശനത്തിന് വരുന്നുണ്ട്. ഇന്നലെ ഞായറാഴ്ച ആയതിനാൽ പരിശോധന കുറഞ്ഞു. രോഗബാധിതരുടെ എണ്ണം കുറഞ്ഞില്ല. ടെസ്റ്റിന്റെ എണ്ണം 45,000 വരെ ഉയർന്നിരുന്നു. അരലക്ഷത്തിലേക്ക് എത്തിക്കും.
വടക്കൻ ജില്ലകളിൽ നടത്തിയ ജനിതക പഠനം സംസ്ഥാനത്ത് വ്യാപന നിരക്ക് വളരെ കൂടുതലുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. പ്രായാധിക്യം ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കും. ഇവരിൽ രോഗം പടർന്നാൽ മരണ നിരക്ക് ഉയരും. ബ്രേക് ദി ചെയിൻ കർശനമാക്കും. ഈ പഠനം സംസ്ഥാനത്തിന്റെ മറ്റ് ഭാഗത്തും നടത്തും.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം