ഇടപഴകിയവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കിയിലെ കൊവിഡ് രോഗിയായ കോൺഗ്രസ് നേതാവ്
കോൺഗ്രസ് നേതാവും പാർട്ടി പോഷക സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമായ ഉസ്മാന് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
തൊടുപുഴ: താനുമായി അടുത്തു ഇടപഴകിവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കിയിലെ കൊവിഡ് ബാധിതനായ കോൺഗ്രസ് നേതാവ് എ.പി.ഉസ്മാൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 29 മുതൽ താനുമായി അടുത്ത് ഇടപഴകിയവരെല്ലാം മുൻകരുതലെടുക്കണമെന്നാണ് നിലവിൽ ആശുപത്രിയിലെ ഐസൊലേഷൻ റൂമിൽ ചികിത്സയിൽ കഴിയുന്ന ഉസ്മാൻ പറഞ്ഞു.
കോൺഗ്രസ് നേതാവും പാർട്ടി പോഷക സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമായ ഉസ്മാന് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രമുഖ കോൺഗ്രസ് നേതാക്കളും നിരവധി എംഎൽമാരും ഉസ്മാനുമായി ഈ കഴിഞ്ഞ ആഴ്ചകളിൽ അടുത്തിടപഴകിയതായുള്ള വിവരം പുറത്തു വന്നിരുന്നു. ഇവരെല്ലാം ഇപ്പോൾ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. പൊതുപ്രവർത്തകനായ ഉസ്മാന് എങ്ങനെയാണ് കൊവിഡ് രോഗബാധയുണ്ടായതെന്ന് കണ്ടെത്താൻ ഇതുവരെ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. ഇയാളുമായി ബന്ധപ്പെട്ടവരേയും പോയ സ്ഥലങ്ങളും കണ്ടെത്തിയും പരിശോധിച്ചും രോഗകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് ഇതിനിടയിലാണ് ഉസ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്.
ഫെബ്രുവരി 29 മുതൽ താനുമായി അടുത്ത് ഇടപഴകിയവരെല്ലാം മുൻകരുതൽ എടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. താനുമായി അടുത്ത് ഇടപഴകിയ പരിചയക്കാരും സുഹൃത്തുക്കളും ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം. പൊതുപ്രവർത്തകനായതിനാൽ ഈ മൂന്നാഴ്ചയിൽ ബന്ധപ്പെട്ട എല്ലാവരെയും എനിക്ക് ഓർത്തെടുക്കാനാകുന്നില്ല. ചില ദിവസങ്ങളിൽ 150 മുതൽ 200 കിലോമീറ്റർ വരെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് പറഞ്ഞപ്പോൾ മാത്രമാണ് തനിക്ക് രോഗമുണ്ടെന്ന വിവരം അറിഞ്ഞത്.
.