പോത്തൻകോട്ടെ കൊവിഡ് രോഗിയുടെ നില അതീവഗുരുതരം; വൈറസ് വന്ന വഴി കണ്ടെത്താനാവാതെ ഉദ്യോഗസ്ഥർ
69- വയസുള്ള ഈ രോഗിക്ക് എങ്ങനെയാണ് രോഗബാധയുണ്ടായത് എന്ന കാര്യത്തിൽ ഇനിയും ഒരു നിഗമനത്തിലെത്താൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല.
തിരുവനന്തപുരം: കൊവിഡ് രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുടെ നില അതീവഗുരുതരമായി തുടരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇയാളുടെ ജീവൻ നിലനിർത്തുന്നത് എന്നാണ് സൂചന. 69- വയസുള്ള ഈ രോഗിക്ക് എങ്ങനെയാണ് രോഗബാധയുണ്ടായത് എന്ന കാര്യത്തിൽ ഇനിയും ഒരു നിഗമനത്തിലെത്താൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. ഇയാളെ ചികിത്സിച്ച നാല് ഡോക്ടർമാരും ഇപ്പോൾ നിരീക്ഷണത്തിലാണ്.
മാർച്ച് 2-ന് നടന്ന ഒരു വിവാഹ ചടങ്ങിൽ ഇയാൾ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇയാൾ പങ്കെടുത്തിട്ടുണ്ട്. മാർച്ച് 20 വരെ ഇയാൾ പള്ളിയിൽ പോയിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ മാർച്ച് 23-ന് വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിട്ടുണ്ട്.
നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇയാൾ ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാർച്ച് ആദ്യവാരം മുതലുള്ള ഇയാളുടെ സഞ്ചാര പാത ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്. മാർച്ച് രണ്ടിന് പോത്തൻകോട് വിവാഹചടങ്ങിൽ പങ്കെടുത്തു,അതെ ദിവസവും മാർച്ച് 11നും,18നും,21നും മരണാന്തര ചടങ്ങുകളിൽ പങ്കെടുത്തു. ഒരു കാസർകോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്. രോഗി ഇപ്പോൾ മെഡിക്കൽ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മാർച്ച് 20- വരെ വീടിന് സമീപമുള്ള പള്ളിയിലും 69കാരൻപോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോയിട്ടുണ്ട്. ഇയാൾ എത്തിയതായി ഇതിനകം സ്ഥിരീകരിച്ച ബാങ്കുകളിൽ അടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തിൽ പോകാൻ നിദ്ദേശിച്ചിട്ടുണ്ട്. ഇയാളെ ചികിത്സിച്ച നാല് ഡോക്ർമാർ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്ത് ഇതുവരെ ഒൻപത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേർ ഇപ്പോഴും ചികിത്സയിലാണ്.