കിടപ്പ് രോഗികളുടെ ക്ഷേമപെന്‍ഷനില്‍ കൈയിട്ടുവാരി സിപിഐ; 25 രോഗികളില്‍ നിന്നും 100 രൂപ വീതം പിരിച്ചു
ഇരുപത്തിയഞ്ചോളം കിടപ്പുരോഗികളിൽ നിന്നാണ് സിപിഐ പണം പിരിച്ചത്. അഞ്ചൽ പഞ്ചായത്ത് പത്താംവർഡിലാണ് സംഭവം. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
കൊല്ലം: കൊല്ലത്ത് കിടപ്പ് രോഗികളുടെ ക്ഷേമപെൻഷനില്‍ നിന്ന് കൈയിട്ടുവാരി സിപിഐ. കൊല്ലം അഞ്ചലിലാണ് സംഭവം. ഇരുപത്തിയഞ്ചോളം കിടപ്പ് രോഗികളിൽ നിന്നാണ് 100 രൂപ വീതം സിപിഐ പാർട്ടി ഫണ്ടിലേക്ക് പിരിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
അഞ്ചല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ 25 ഓളം കിടപ്പുരോഗികളില്‍ നിന്നാണ് സിപിഐ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് എന്ന് പറഞ്ഞാണ് 100 രൂപ പിരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പക്ഷാഘാതം വന്ന് അഞ്ച് വര്‍ഷമായി കിടപ്പിലായ അഞ്ചല്‍ സ്വദേശിനിയുടെ ബന്ധുവാണ് ആദ്യം പരാതി ഉന്നയിച്ചത്. സിപിഐ പ്രവര്‍ത്തന ഫണ്ടിന്‍റെ രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.
കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ക്ഷേമപെന്‍ഷന്‍ എത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, പത്താംവാര്‍ഡിലെ കിടപ്പുരോഗികളോ, ബന്ധുക്കളോ അടുത്തുള്ള അംഗന്‍വാടിയില്‍ എത്തി പണം കൈപ്പറ്റാനാണ് പഞ്ചായത്ത് അംഗം നിര്‍ദേശിച്ചത്. ഇത്തരത്തില്‍ പണം വാങ്ങാന്‍ എത്തിയവര്‍ക്കാണ്, പെന്‍ഷനില്‍ നിന്നും 100 രൂപ എടുത്തശേഷം ബാക്കി തുക കൊടുത്തത്. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് 100 രൂപ എടുത്തതിന്‍റെ രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.