Asianet News MalayalamAsianet News Malayalam

തീവ്രന്യൂനമർദ്ദം 'മഹാ' ചുഴലിക്കാറ്റായി; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; തലസ്ഥാനത്തെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല

'മഹാ'  എന്ന് പേരുള്ള ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തില്‍ ലക്ഷദ്വീപിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള തീരത്ത് ശനിയാഴ്ച വരെ മീൻപിടുത്തം പൂർണ്ണമായും നിരോധിച്ചു.

Cyclone warning for lakshadweep islands
Author
Thiruvananthapuram, First Published Oct 30, 2019, 9:37 PM IST

തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 'മഹാ'  എന്ന് പേരുള്ള ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തില്‍ ലക്ഷദ്വീപിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള തീരത്ത് ശനിയാഴ്ച വരെ മീൻപിടുത്തം പൂർണ്ണമായും നിരോധിച്ചു.

കേരളം 'മഹാ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലല്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ട ചുഴലിക്കാറ്റിന്‍റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ചില സമയങ്ങളിൽ ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിപ്രക്ഷുബ്ധാവസ്ഥയിലുള്ള കടലിൽ ഒരു കാരണവശാലും പോകാൻ അനുവദിക്കില്ലെന്ന് നിർദ്ദേശമുണ്ട്. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.

ചുഴലിക്കാറ്റ് ശനിയാഴ്ച കൂടുതൽ ശക്തിപ്രാപിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പ്രഭാവത്തിൽ ശനിയാഴ്ച സംസ്ഥാനത്ത് മണിക്കൂറിൽ  90 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശക്തമായ തിരമാലകൾക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഉടൻ മടങ്ങിയെത്തണമെന്നും നിർദ്ദേശമുണ്ട്.

പൊതുജനങ്ങളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്  ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. നാളെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യയുണ്ട്. 

നാല് താലൂക്കുകളില്‍ നാളെ അവധി

കനത്ത മഴയെത്തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാല് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച  ജില്ലാ കളക്ടർമാര്‍ അവധി പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂർ, ചാവക്കാട്, കൊച്ചി, പറവൂർ എന്നിവിടങ്ങളിലെ പ്രഫഷനൽ കോളേജുകള്‍, അംഗനവാടികള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അതേസമയം, തിരുവനന്തപുരം ജില്ലയിൽ നാളെ അവധി ഇല്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. ഇതുവരെ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി എന്ന സന്ദേശം വ്യാജമാണെന്ന് കളക്ടർ വ്യക്തമാക്കി.

കൊല്ലം ബീച്ചിൽ സന്ദർശകർക്ക് വിലക്ക്; മലയോര യാത്രയ്ക്ക് നിയന്ത്രണം

കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കൊല്ലം ബീച്ചില്‍ ഇന്നും (ഒക്ടോബർ 30) നാളെയും (ഒക്ടോബർ 31) സന്ദര്‍ശകരെ വിലക്കി കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. മലയോര മേഖലയിൽ ഇന്ന് വൈകിട്ട് ആറ് മണി മുതൽ നാളെ രാവിലെ ആറ് മണി വരെ യാത്രാ നിരോധനവും ഏർപ്പെടുത്തി. അത്യാവശ്യത്തിന് ഒഴികെ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് കളക്ടർ അഭ്യർത്ഥിച്ചു. നവംബര്‍ രണ്ട് വരെ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

തലസ്ഥാനത്ത് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്

തിരുവനന്തപുരം ജില്ലയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ വലിയ മരങ്ങളുടെ അടുത്തും കുന്നുകളുടെ താഴ്‍വാരങ്ങളിലും താമസിക്കുന്നവർ ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നെന്നും ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ മുന്നറിയിപ്പ് നല്‍കി. പൊന്മുടി ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രകളും അടുത്ത ഇത് സംബന്ധിച്ച അറിയിപ്പ് ഉണ്ടാകുന്നതുവരെ പാടില്ലന്നും കളക്ടർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios