അനധികൃത ഫ്ലക്സ് വച്ചാല്‍ ഇനി ക്രിമിനല്‍ കേസ്; ഡിജിപി സർക്കുലർ ഇറക്കി
ഫ്ലക്സുകള്‍ മാറ്റണമെന്ന റോഡ് സുരക്ഷാ അതോറിറ്റിയും ഉത്തരവിറക്കി. ഹൈക്കോടതി നിർദേശ പ്രകാരം ആണ് സർക്കുലർ ഇറക്കിയത്.
കൊച്ചി: പാതയോരത്ത് അനധികൃത ഫ്ലക്സുകൾ സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഡിജിപി. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഡിജിപി ഇത് സംബന്ധിച്ച സർക്കുലർ അയച്ചു.
ഫ്ലക്സ് നിരോധനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകൾ കർശനമായി നടപ്പാക്കണം. റോഡ് അപകടങ്ങൾക്ക് കാരണമാകുന്ന ഫ്ലക്സുകളും ബോർഡുകളും മാറ്റാനും ഡിജിപി നിർദേശിച്ചു. റോഡ് സുരക്ഷാ അതോറിറ്റി കമ്മീഷണറും ഇത് സംബന്ധിച്ച സർക്കുലർ ഇറക്കി. ഹൈക്കോടതി നിർദേശ പ്രകാരം ആണ് ഡിജിപിയും റോഡ് സുരക്ഷ കമ്മീഷണറും സർക്കുലർ ഇറക്കിയത്. സർക്കാർ ഹൈക്കോടതിയെ അറിയിച്ചതാണിത്.
ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഫ്ലക്സ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് വിമര്‍ശിച്ച ഹൈക്കോടതി, കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ അതെല്ലാം പിന്‍വലിക്കാന്‍ തയ്യാറാണെന്നും പറഞ്ഞു.
Also Read: നിരോധിച്ചിട്ടും ഫ്ലക്സുകള്‍ വ്യാപകം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി