വിധിയെ അംഗീകരിക്കുന്നു, ശ്രമിച്ചത് സാമൂഹിക പ്രശ്നത്തെ നേരിടാനെന്ന് എക്സൈസ് മന്ത്രി
സാമൂഹിക പ്രശ്നത്തെ നേരിടാനാണ് ഉത്തരവിലൂടെ ശ്രമിച്ചത്. അപ്പീല്‍ പോകുമോയെന്നതില്‍ നിയമ വശങ്ങള്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: മദ്യാസക്തിയുള്ളവര്‍ക്ക് ബിവറേജസ് കോര്‍പറേഷൻ വഴി മദ്യം ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാർ ഉത്തരവ് ഹെക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ പ്രതികരിച്ച് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ഹൈക്കോടതിയുടെ വിധിയെ അംഗീകരിക്കുന്നു. സര്‍ക്കാരിനെതിരായ വിധിയല്ല, സാമൂഹിക പ്രശ്നത്തെ നേരിടാനാണ് ഉത്തരവിലൂടെ ശ്രമിച്ചത്. അപ്പീല്‍ പോകുമോയെന്നതില്‍ നിയമ വശങ്ങള്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡോക്ടറുടെ കുറിപ്പടിയിൽ ബിവറേജസ് വഴി മദ്യം; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറുപ്പടിയുമായി എത്തിയാല്‍ ബിവറേജസ് കോര്‍പറേഷനിലൂടെ മദ്യം ലഭ്യമാക്കുന്നതിന് സര്‍ക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ് മൂന്നാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തത്. സർക്കാരിന് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഒരാഴ്ച സമയവും അനുവദിച്ചിട്ടുണ്ട്.
മദ്യാസക്തർക്ക് മദ്യം ബിവറേജസ് കോര്‍പറേഷൻ വഴി നൽകാനുള്ള ഉത്തരവിനെ ഹൈക്കോടതിയിൽ സര്‍ക്കാര്‍ ന്യായികരിച്ചു. മദ്യം കിട്ടാതെ വരുമ്പോൾ രോഗ ലക്ഷണം കാണിക്കുന്നവരുണ്ടെന്നും. എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ല. അതിനുള്ള സൗകര്യം സം സ്ഥാനത്തില്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം. എന്നാല്‍ സര്‍ക്കാര്‍ നടപടിയില്‍ എന്ത് ശാസ്ത്രീയ അടിത്തറയാണുള്ളതെന്ന് കോടതി ചോദിച്ചു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക