സിഎഎയെ അനുകൂലിച്ച് ബിജെപി നടത്തിയ യാത്രക്ക് നേരെയുണ്ടായ ആക്രമണം; നാല് പേര്‍ അറസ്റ്റില്‍
കൊല്ലം ചന്ദനത്തോപ്പില്‍ ബിജെപിയും സംഘപരിവാർ സംഘടനകളും നടത്തിയ ജനജാഗരണ റാലിക്ക് നേരെ വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. കല്ലേറില്‍ പൊലീസുകാർ ഉള്‍പ്പടെ എട്ട് പേർക്ക് പരിക്കേറ്റിരുന്നു.
കൊല്ലം: കൊല്ലം ചന്ദനത്തോപ്പില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്തിയ ജനജാഗരണ യാത്രയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അറസ്റ്റിന് സാധ്യത. കണ്ടാലറിയാവുന്ന അമ്പത് പേർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊല്ലം ചന്ദനത്തോപ്പില്‍ ബിജെപിയും സംഘപരിവാർ സംഘടനകളും നടത്തിയ ജനജാഗരണ റാലിക്ക് നേരെ വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. കല്ലേറില്‍ പൊലീസുകാർ ഉള്‍പ്പടെ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് എസ്‍ഡിപിഐ പ്രവർത്തകരെ പൊലീസ് പിടികൂടി. സംഘർഷത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. പരിക്ക് പറ്റിയ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രി വിട്ടു. സംഭവവുമായി ബന്ധമുള്ള ചിലർ ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു. ചന്ദനതോപ്പില്‍ ഉണ്ടായ അക്രമത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു
സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവം നിർഭാഗ്യകരമാണെന്ന് മന്ത്രി ജെ മേഴ്സികുട്ടിയമ്മ അറിയിച്ചു. അക്രമസംഭവവുമായി സി പി എം പ്രവർത്തകർക്ക് ബന്ധമില്ലെന്ന് സിപിഎം നേതാക്കളും പറഞ്ഞു.