ശിവകുമാറിന്‍റെ സുഹൃത്തിന്‍റെ ബാങ്ക് ലോക്കറില്‍ നിന്നും 155 പവന്‍ കണ്ടെത്തി
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹരികുമാറിനെ നാലാം പ്രതിയാക്കിയും ശിവകുമാറിനെ ഒന്നാം പ്രതിയാക്കിയും നേരത്തെ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ നല്‍കിയിരുന്നു.
തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ അന്വേഷണം നേരിടുന്ന മുന്‍മന്ത്രി വിഎസ് ശിവകുമാറിന്‍റെ സുഹൃത്തായ ഹരികുമാറിന്‍റെ ലോക്കറില്‍ നിന്നും 155 പവന്‍ കണ്ടെത്തി. കാനറ ബാങ്കിന്‍റെ പുത്തൻചന്ത ശാഖയിലെ ലോക്കറിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹരികുമാറിനെ നാലാം പ്രതിയാക്കിയും ശിവകുമാറിനെ ഒന്നാം പ്രതിയാക്കിയും നേരത്തെ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ നല്‍കിയിരുന്നു.
വി.എസ്.ശിവകുമാറിന്‍റെ ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കർ നേരത്തെ വിജിലൻസ് പരിശോധിച്ചിരുന്നു. പക്ഷേ ലോക്കറിൽ നിക്ഷേപമൊന്നും കണ്ടെത്താനായിരുന്നില്ല. വീട്ടിലെ പരിശോധനയിൽ ലോക്കറിന്‍റെ താക്കോൽ വിജിലന്‍സ് ആവശ്യപ്പെട്ടുവെങ്കിലും ശിവകുമാറിന്‍റെ നൽകിയിരുന്നില്ല. താക്കോൽ നഷ്ടമായെന്നായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ഈ സാഹചര്യത്തിലാണ് ബാങ്കിന് നോട്ടീസ് നൽകി ഇന്ന് വിജിലൻസ് പരിശോധന നടത്തിയത്.