വവ്വാലുകളുടെ പ്രജനനകാലം: നിപയില്‍ ആരോഗ്യ വിദഗ്ധരുടെ ജാഗ്രത
വവ്വാലുകളില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത. രോഗലക്ഷണങ്ങളുമായെത്തുന്നവരെ നിരീക്ഷിക്കും
കോഴിക്കോട്: വവ്വാലുകളുടെ പ്രജനനകാലം ആയതോടെ നിപ രോഗത്തിനെതിരെ കോഴിക്കോട്ടെ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയില്‍. രോഗലക്ഷണങ്ങളുമായി ആരെങ്കിലും ചികിത്സ തേടുന്നുണ്ടോയെന്ന് പ്രത്യേകം നിരീക്ഷിക്കാനും ഡോക്ടർമാർക്ക് നിര്‍ദേശം നല്‍കി.
മെയ് വരെ നീളുന്നതാണ് വവ്വാലുകളുടെ പ്രജനന കാലം. ഇക്കാലയളവില്‍ നിപ രോഗം വരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ആരോഗ്യ വിദഗ്ധരുടെ ജാഗ്രത. കോഴിക്കോട്ട് നിപ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ മെയ് മാസത്തിലായിരുന്നു.
തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ശ്വാസ തടസം തുടങ്ങിയ രോഗങ്ങളുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനാണ് തീരുമാനം. പക്ഷിമൃഗാദികള്‍ ഭക്ഷിച്ച പഴങ്ങളുടെ ബാക്കി യാതൊരു കാരണവശാലും കഴിക്കരുതെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. മാമ്പഴക്കാലം ആയതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് അധികൃതരുടെ നിര്‍ദേശം.