അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ വേണ്ട; ഡോക്ടര്‍മാര്‍ക്ക് ആരോഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം
ഇ ഹെൽത്ത് പദ്ധതിയിലൂടെ പല സർക്കാർ ആശുപത്രിയിലും മരുന്ന് കുറിപ്പടികൾ ഡിജിറ്റൽ ആക്കിയിട്ടുണ്ട്.
തിരുവനന്തപുരം: കർശന നിർദ്ദേശം നൽകിയിട്ടും ചില ഡോക്ടർമാർ അവ്യക്തമായി മരുന്ന് കുറിപ്പടികൾ എഴുതുന്നുണ്ടെന്നും അത് അവസാനിപ്പിക്കണമെന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഇ ഹെൽത്ത് പദ്ധതിയിലൂടെ പല സർക്കാർ ആശുപത്രിയിലും മരുന്ന് കുറിപ്പടികൾ ഡിജിറ്റൽ ആക്കിയിട്ടുണ്ട്. ഈ പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. ഇതിനായി ഡോക്ടർമാർക്ക് പ്രത്യേക ട്രെയിനിംഗ് നൽകുമെന്നും കെ കെ ശൈലജ പറഞ്ഞു.
ഡോക്ടർമാർ എഴുതുന്ന കുറിപ്പടിയിലെ അവ്യക്തത കാരണം രോഗികൾ വലയുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. മരുന്ന് കുറിപ്പടികൾ വ്യക്തമായി എഴുതണമെന്ന മെഡിക്കൽ കൗൺസിൽ നിർദ്ദേശം വന്നിട്ട് ആറ് വർഷമായി. എന്നാല്‍ ഇപ്പോഴും ഡോക്ടര്‍മാര്‍ ഇത് പാലിക്കുന്നില്ല. മെഡിക്കൽ ഷോപ്പുകൾക്ക് കുറിപ്പടികൾ മനസ്സിലാകാത്തതിനാൽ മരുന്നിനായി അലയേണ്ട ഗതികേടിൽ രോഗികൾ.