'നിയമന തട്ടിപ്പ് കേന്ദ്രമായി പിഎസ്‍സി മാറി'; അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍
പൊലീസ് കോണ്‍സ്‍റ്റബിള്‍ പരീക്ഷ തട്ടിപ്പിലെ അന്വേഷണം പാതിവഴിയില്‍ നിലച്ചുവെന്നും സുരേന്ദന്‍
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തില്‍ ചെയര്‍മാനേയും അംഗങ്ങളേയും മാറ്റി നിര്‍ത്തിയുള്ള അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമന തട്ടിപ്പ് കേന്ദ്രമായി പിഎസ്‍സി മാറി. മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് കെഎഎസ് പരീക്ഷയുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ളത്. പൊലീസ് കോണ്‍സ്‍റ്റബിള്‍ പരീക്ഷ തട്ടിപ്പിലെ അന്വേഷണം പാതിവഴിയില്‍ നിലച്ചുവെന്നും സുരേന്ദന്‍ കുറ്റപ്പെടുത്തി.
അതേസമയം തിരുവനന്തപുരം തമ്പാനൂരിലെ പിഎസ്‍സി പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് പരിശോധന നടത്തി. ലക്ഷ്യ, വീറ്റോ എന്നീ പിഎസ്‍സി പരിശീലന കേന്ദ്രങ്ങളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ നടത്തുന്ന പിഎസ്‌സി പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറിയും, കേരള പിഎസ്‌സി കമ്മീഷനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈ ആവശ്യം ഉന്നയിച്ച് ഇരുവരും വിജിലൻസിന് കത്ത് നൽകിയിരുന്നു.
Read More: പരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ പിഎസ്‍സിയുടെ പേര് ഉപയോഗിക്കുന്നതിന് വിലക്ക്...