കവളപ്പാറ: 462 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം വീതം അനുവദിച്ച് സര്‍ക്കാര്‍
27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനായി അനുവദിച്ചത്. വീട് വെയ്ക്കാന്‍ അനുയോജ്യമായ സ്ഥലം വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.
മലപ്പുറം: മലപ്പുറം കവളപ്പാറയില്‍ 2019-ലെ പ്രളയത്തെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം വീടും സ്ഥലവും നഷ്ടപ്പെട്ട 462 കുടുംബങ്ങള്‍ക്ക് വീടിന് സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു.
27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനായി അനുവദിച്ചത്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, പുഴ ഗതിമാറിയതിനെ തുടര്‍ന്ന് വാസയോഗ്യമല്ലാതായവര്‍, ജിയോളജി ടീം മാറ്റിപ്പാര്‍പ്പിക്കുന്നതിന് ശുപാര്‍ശ ചെയ്ത കുടുംബങ്ങള്‍ എന്നിവര്‍ക്ക് വീട് വെയ്ക്കാന്‍ അനുയോജ്യമായ സ്ഥലം വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.
2019-ലെ പ്രളയത്തില്‍ നിലമ്പൂരിലെ കവളപ്പാറയിലും വയനാട് പുത്തുമലയിലും ഉണ്ടായ ദുരന്തത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് 59 പേരുടെയും മൃതദേഹം കവളപ്പാറയിലെ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തത്.