Asianet News MalayalamAsianet News Malayalam

വനിതാ കമ്മിഷനെതിരെ ഷാനിമോൾ, കുശുമ്പ് കൊണ്ടെന്ന് മുഖ്യമന്ത്രി; സ്ത്രീ സുരക്ഷയെ ചൊല്ലി സഭയിൽ തർക്കം

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ വ്യാപകമാകുന്നു എന്നാണ് ഷാനിമോൾ ഉസ്മാൻ അടിയന്തിര പ്രമേയ നോട്ടീസിൽ കുറ്റപ്പെടുത്തിയത്. കേസുകൾ വർധിക്കുന്നുണ്ടെന്നും അത് ബോധവത്കരണം നല്ല രീതിയിൽ നടക്കുന്നത് കൊണ്ടാണെന്നും പിണറായി

Kerala Assembly women and children's safety discussion Pinarayi Vijayan Shanimol Usman Ramesh Chennithala
Author
Kerala Niyamasabha, First Published Feb 12, 2020, 11:49 AM IST

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നിയമസഭയിൽ രൂക്ഷമായ വാദപ്രതിവാദം. പ്രതിപക്ഷത്ത് നിന്ന് ഷാനിമോൾ ഉസ്മാൻ അടിയന്തിര പ്രമേയ നോട്ടീസ് നൽകി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ സ്പീക്കർ ഈ നോട്ടീസ് തള്ളി. ഇതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ വ്യാപകമാകുന്നു എന്നാണ് ഷാനിമോൾ ഉസ്മാൻ അടിയന്തിര പ്രമേയ നോട്ടീസിൽ കുറ്റപ്പെടുത്തിയത്. അക്രമങ്ങൾ വ്യാപിക്കാൻ കാരണം പൊലീസിന്റെ അനാസ്ഥയാണെന്നും എംഎൽഎ ആരോപിച്ചു. വെള്ളറടയിൽ യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവവും നെടുമങ്ങാട് അധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ് നൽകിയത്.

സംസ്ഥാന വനിതാ കമ്മിഷനെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് അടിയന്തിര പ്രമേയ നോട്ടീസിൽ ആരോപിച്ചത്. പാർട്ടിക്കാർക്കെതിരെയുള്ള കേസുകൾ വനിതാ കമ്മീഷൻ എടുക്കാറില്ല. കമ്മീഷൻ അധ്യക്ഷ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതെന്തിന്? പോക്സോ കേസുകളിൽ കേരളം ഒന്നാമതാണ്. ഗാർഹിക പീഡനത്തിന് 3 മാസത്തിനുള്ളിൽ 300 കേസുകൾ രജിസ്റ്റർ ചെയ്തെന്നും ഷാനിമോൾ ചൂണ്ടിക്കാട്ടി. ഇരകൾക്കും വേട്ടക്കാർക്കും ഒപ്പം പോകുന്ന രീതി ആയതിനാലാണ് കേസ് കൂടുന്നത്. വാളയാർ കേസിൽ എന്ത് കൊണ്ട് മന്ത്രിമാർ ഉൾപ്പടെയുള്ളവർ മൗനം പാലിക്കുന്നു ഷാനിമോൾ

വിശദമായ മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നോട്ടീസിന് നൽകിയത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത് ബോധവത്ക്കരണത്തിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പലരും പരാതി നൽകാൻ തയ്യാറാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രികൾക്കും കുട്ടികൾക്കും സർക്കാർ പ്രാമുഖ്യം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ ആരംഭിച്ചു. മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കാൻ പെൺകുട്ടികൾക്ക് ബോധവത്ക്കരണം നൽകുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വനിതാ ഉദ്യോഗസ്ഥർ അടങ്ങിയ പ്രത്യേക സംഘമാകും ഇനി മുതൽ അന്വേഷിക്കുക. റേഞ്ച് ഐ.ജിക്കാവും മൊത്തം ചുമതലയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പൊലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയർത്തും. എല്ലാ ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷനുകൾ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വനിതാ കമ്മീഷനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആക്ഷേപം കുശുമ്പ് കൊണ്ടാണെന്ന പരിഹാസവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. 

മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ സ്ത്രീ സുരക്ഷക്ക് പര്യാപ്തമാകുന്നില്ലെന്ന് തെളിയിക്കുന്നതാണ് കേസുകളുടെ വർദ്ധനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വാളയാർ കേസ് എന്തുകൊണ്ടാണ് സിബിഐക്ക് വിടുന്നില്ലെന്ന ചോദ്യവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. വാളയാർ പെൺകുട്ടികളുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പെൺകുട്ടികളുടെ മാതാപിതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടാൽ സിബിഐ അന്വേഷണം നടത്താൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Follow Us:
Download App:
  • android
  • ios