'തരംതാഴ്ത്തലല്ല, തരംതിരിക്കലാണ്, എസ്ഐ ആക്കിയാലും കുഴപ്പമില്ല', ജേക്കബ് തോമസ്
തരംതാഴ്ത്തലിനെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്ന് ജേക്കബ് തോമസ്
പാലക്കാട്: എഡിജിപിയാക്കി തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തോട് പ്രതികരിച്ച് ഡിജിപി ജേക്കബ് തോമസ്. "തരംതാഴ്ത്തൽ അല്ല തരം തിരിക്കലാണ് ഇപ്പോൾ നടന്നത്. നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും ഡിജിപി ജേക്കബ് തോമസ് പരിഹസിച്ചു. 'തരംതാഴ്ത്തലിനെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല, എസ്ഐയായി പരിഗണിച്ചാലും കുഴപ്പമില്ല, ആ പോസ്റ്റ് കിട്ടിയാലും സ്വീകരിക്കും, പൊലീസിലെ ആ പോസ്റ്റിനും അതിന്‍റേതായ വിലയുണ്ട്, സ്രാവുകൾക്കൊപ്പം ഉള്ള നീന്തൽ അത്ര സുഖകരമല്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്തും
ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്താനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് വിവരം. നിരന്തരം കേസുകളില്‍പ്പെടുന്നതും ഔദ്യോഗിക പദവിയിലിരിക്കെ പുസ്തകമെഴുതിയതും തരംതാഴ്ത്തല്‍ നടപടികളിലേക്ക് നീങ്ങാന്‍ കാരണമായതായാണ് വിലയിരുത്തല്‍. മെയ് 31 ന് സര്‍വ്വീസില്‍ വിരമിക്കാനിരിക്കെയാണ് അദ്ദേഹ ത്തിനെതിരെ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജേക്കബ് തോമസ് 2017 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു.