Asianet News MalayalamAsianet News Malayalam

ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിന്, ഉടന്‍ ഇടപെടണം, കാസർകോട്-മംഗലാപുരം ഹൈവേ തുറക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു

കർണാടക സർക്കാരിന് എതിരെ ഒരു ഉത്തരവും പാസാക്കുന്നില്ലെന്ന് പറഞ്ഞ കോടതി, കേന്ദ്ര സർക്കാരിനാണ് നിർദ്ദേശം നൽകുന്നതെന്നും പറഞ്ഞു

Kerala high court interim order to open Ksaragod mangalore high way
Author
High Court of Kerala, First Published Apr 1, 2020, 10:08 PM IST

കൊച്ചി: കാസർകോട് - മംഗലാപുരം ദേശീയപാത തുറന്നുകൊടുക്കണമെന്ന് കർണാടക സർക്കാരിനോട് കേരള ഹൈക്കോടതി. അടിയന്തിര വൈദ്യ ആവശ്യത്തിന് വേണ്ടി തുറന്നുകൊടുക്കണമെന്നാണ് ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര സർകാറിന്റെ കീഴിലുള്ള ഹൈവേകൾ തടസ്സപെടുത്തിയാൽ  നിയമ നടപടി വരെ എടുക്കാമെന്നും കോടതി സൂചിപ്പിച്ചു. കർണാടക സർക്കാരിന് എതിരെ ഒരു ഉത്തരവും പാസാക്കുന്നില്ലെന്ന് പറഞ്ഞ കോടതി, കേന്ദ്ര സർക്കാരിനാണ് നിർദ്ദേശം നൽകുന്നതെന്നും പറഞ്ഞു.

ഇന്ത്യൻ യൂണിയന്റെ ഭാഗം ആയിരിക്കുനടിലത്തോളം കാലം കർണാടക സർക്കാർ ഓരോ പൗരന്റെയും മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും ഈ കാര്യം കർണാടക സർക്കാർ മനസ്സിലാക്കി ഇപ്പോൾ ഉള്ള പ്രതിസന്ധിക്ക് പരിഹാരം കാണും എന്ന് പ്രതീക്ഷ എന്നും ഉത്തരവിൽ പറയുന്നു.

ഡിസാസ്റ്റർ മാനേജ്മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. തടസപ്പെട്ട റോഡുകൾ തുറക്കാൻ അടിയന്തര നടപടിയെടുക്കണം. കേന്ദ്ര സർക്കാരിന്നാണ് ഇതിന്റെ ഉത്തരവാദിത്വം. 

എതിർ കക്ഷികൾ മൂന്ന് ആഴ്‍ച്ച ക്കുള്ളിൽ എതിർ സത്യവാങ്മൂലം നൽകണം. ഹർജിയിൽ മറ്റ് ആവശ്യങ്ങൾ ഉണ്ട്. പക്ഷേ അത് ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. മൂന്നാഴ്ച ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.

കേസിൽ ശക്തമായ വാദപ്രതിവാദമാണ് ഇന്ന് നടന്നത്. രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളെ രണ്ടായി കാണാനാവില്ലെന്ന് കോടതി വാദം കേൾക്കുന്നതിനിടെ പറഞ്ഞിരുന്നു. എല്ലാവരും ഇന്ത്യ എന്ന രാജ്യത്തെ പൗരന്മാരാണെന്നും കോടതി പറഞ്ഞു.

അതിർത്തി പ്രശ്നം സംബന്ധിച്ച് കേരളം അപേക്ഷ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ മാർഗനിർദ്ദേശം പുറപ്പെടുവിക്കാൻ സമയം വേണം. ആംബുലൻസ് കടത്തിവിടാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കർണാടകം ഇത് സമ്മതിച്ചില്ല.

തങ്ങൾ മാത്രമല്ല മറ്റ് പല സംസ്ഥാനങ്ങളും അതിർത്തികൾ അടച്ചെന്നും കർണാടക പറഞ്ഞു.  പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര സർകാർ പറഞ്ഞു. ഇതിന് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി ചർച്ച നടത്തണം. ഒരു ദിവസം കൂടി സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഭരണഘടന നൽകുന്ന അവകാശം ആണ് ചോദിക്കുന്നത് എന്ന് ഹർജിക്കാർ പറഞ്ഞു. ഔദാര്യം അല്ല ചോദിക്കുന്നതെന്നും വ്യക്തമാക്കി. വിഷയത്തിൽ ഇടപെടാൻ കേരള ഹൈക്കോടതിക്ക് അധികാര പരിധിയില്ലെന്ന് കർണാടകം മറുവാദം ഉന്നയിച്ചു. മംഗലാപുരത്ത് ഒൻപത് കൊവിഡ് ബാധിതരുണ്ട്. കാസർകോഡ് നൂറ് കൊവിഡ് ബാധിതരുണ്ട്. അതുകൊണ്ടുതന്നെ അതിർത്തി തുറക്കില്ലെന്ന തങ്ങളുടെ നിലപാടിന് ന്യായമുണ്ടെന്നും കർണാടകം വാദിച്ചു.

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചു തന്നെ ആണ് സംസ്ഥാനം അതിർത്തി അടച്ചതെന്നും ഇന്റർ സ്റ്റേറ്റ് മൂവ്മെന്റ് പാടില്ലെന്നും കേന്ദ്രം പറഞ്ഞു. കർണാടകം രണ്ടു റോഡുകൾ തുറന്നിട്ടുണ്ടെന്നും മൂന്നാമതൊരെണ്ണം തുറക്കാനാകില്ലെന്നും വീണ്ടും കർണാടകം പറഞ്ഞു.

കേരളത്തിൽ ഉള്ളവ്വരും ഞങ്ങളുടെ സഹോദരങ്ങൾ ആണ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ വഴി തുറക്കാനാവില്ല. മംഗലാപുരവും കുടക് റൂട്ടുകളും തുറക്കാനാകില്ലെന്നും കർണാടകം കോടതിയിൽ വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് സംസ്ഥാനങ്ങളിലെ ജനങ്ങളെ വെവ്വേറെ കാണാനാവില്ലെന്ന് കോടതി പറഞ്ഞത്. എല്ലാവരും ഇന്ത്യാക്കാരാണെന്ന കാര്യവും കോടതി ഓർമ്മിപ്പിച്ചു.

Follow Us:
Download App:
  • android
  • ios