കൊവിഡ് ചെറുക്കാൻ വെറെ ജീവൻ ഇല്ലാതാക്കരുത്: കർണാടകയ്ക്ക് എതിരെ ഹൈക്കോടതി
ഇപ്പോഴത്തെ അവസ്ഥയിൽ കേന്ദ്രസർക്കാരും കർണാടക സർക്കാരും അവസരത്തിനൊത്ത് ഉയരണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കൊച്ചി;കാസർകോട്ടെ അതിർത്തി റോഡുകൾ മണ്ണിട്ട് അടച്ച കർണാടകയുടെ നടപടിക്കെതിരെ കേരള ഹൈക്കോടതി മഹാമാരിയെ ചെറുക്കുന്നതിൻ്റെ പേരിൽ മനുഷ്യ ജീവൻ പൊലിയുന്ന സാഹചര്യമുണ്ടാകരുതെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു.
ഇപ്പോഴത്തെ അവസ്ഥയിൽ കേന്ദ്രസർക്കാരും കർണാടക സർക്കാരും അവസരത്തിനൊത്ത് ഉയരണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കാസർകോട് ജില്ലയിലെ സംസ്ഥാന അതിർത്തിയിലെ റോഡുകൾ കർണാടക മണ്ണിട്ട് അടച്ചതിനെതിരായ ഹർജി പരിഗണിക്കുമ്പോൾ ആണ് കേരള ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്.
നിലവിലെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് കേരള ഹൈക്കോടതി പറഞ്ഞു. അതേസമയംചരക്കുനീക്കവും ചികിത്സാ സേവനവും അവശ്യസർവീസാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. ചരക്കു നീക്കത്തിന് മുന്തിയ പരിഗണന നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം കേസിൽ നിലപാട് വ്യക്തമാക്കാൻ കർണാടക സർക്കാർ ഹൈക്കോടതിയിൽ ഒരു ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്.
അതിർത്തി അടച്ച കർണാടക സർക്കാരിൻ്റെ നടപടി നിയമവിരുദ്ധമാണെന്ന് കേരളം ഹൈക്കോടതിയിൽ വാദിച്ചു. രാജ്യത്തെ ദേശീയപാതകളെല്ലാം ദേശീയപാതാ അതോറിറ്റിയുടെ അധികാരപരിധിയിലാണ് വരുന്നത് എന്നിരിക്കേ അന്യായമായി കർണാടകം ദേശീയപാത അടച്ചത് അംഗീകരിക്കാനാവില്ലെന്ന് കേരളം ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.