Asianet News MalayalamAsianet News Malayalam

മൂന്നാറിൽ റിസോർട്ടിന്റെ പട്ടയം റദ്ദാക്കിയ കളക്ടറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ

കേസിൽ തങ്ങളുടെ ഭാഗം കേൾക്കാൻ കളക്ടർ തയ്യാറായില്ലെന്നും റിസോർട് ഉടമ കോടതിയിൽ കുറ്റപ്പെടുത്തി. ഹർജി കോടതി അടുത്ത മാസം 25ലേക്ക് മാറ്റി

Kerala High court stay District collectors order of cancelling ownership of munnar resorts land
Author
Thiruvananthapuram, First Published Jan 28, 2020, 5:34 PM IST

മൂന്നാർ: പള്ളിവാസലിലെ ആംമ്പർ ഡെയ്ൽ  റിസോർട്ടിന്‍റെ പട്ടയം റദ്ദാക്കിയ ജില്ലാ കളക്ടറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പട്ടയ വ്യവസ്ഥകൾ ലംഘിച്ചെന്ന് കണ്ടെത്തിയാണ് ജില്ലാ കളക്ടർ  ആംമ്പർ  ഡെയ്ൽ അടക്കം മൂന്ന് റിസോർ‍ട്ടുകളുടെ  പട്ടയം റദ്ദാക്കിയത്. ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്ത് റിസോർട്ട് ഉടമ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

ആംമ്പർ ഡെയ്ൽ ഉടമ മാത്രമാണ് ഹൈക്കോടതിയെ സമീപിച്ചത്. പഴയ  പ്ലംജൂഡി റിസോർട്ട് ആണ് ആംമ്പർ ഡെയ‌്ൽ ആയി മാറിയത്. പട്ടയം റദ്ദാക്കിയ  കളക്ടറുടെ നടപടി നിയമപരമല്ലെന്ന് കോടതി പറഞ്ഞു. വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ നടപടി എടുത്തത്. എന്നാൽ വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിൽ മാത്രം പട്ടയം റദ്ദാക്കാൻ സാധിക്കില്ലെന്നും റിസോർട് ഉടമ ഹൈക്കോടതിയെ അറിയിച്ചു.

കേസിൽ തങ്ങളുടെ ഭാഗം കേൾക്കാൻ കളക്ടർ തയ്യാറായില്ലെന്നും റിസോർട് ഉടമ കോടതിയിൽ കുറ്റപ്പെടുത്തി. ഹർജി കോടതി അടുത്ത മാസം 25ലേക്ക് മാറ്റി.

പട്ടയവ്യവസ്ഥകൾ ലംഘിച്ചതിനാണ് ആംമ്പ‍ര്‍ ഡെയ്ൽ അടക്കം മൂന്ന് റിസോ‍ർട്ടുകള്‍ക്കെതിരെ നടപടിയെടുത്തത്. റിസോര്‍ട്ടുകളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തണ്ടപ്പേരുകൾ റദ്ദാക്കി പട്ടയം അസാധുവാക്കിയതോടെ മൂന്ന് റിസോര്‍ട്ടുകളുടെയും ഭൂമി ഏറ്റെടുക്കാൻ ദേവികുളം തഹസിൽദാരെ ജില്ലാഭരണകൂടം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

പള്ളിവാസലിലെ ചെങ്കുത്തായ താഴ്വരയിലുള്ള ആംബർ ഡെയ്ൽ റിസോര്‍ട്ട്, നിർമാണത്തിലിരിക്കുന്ന മറ്റ് രണ്ട് റിസോര്‍ട്ടുകൾ എന്നിവയുടെ പട്ടയമാണ് റദ്ദാക്കിയത്. 1964ലെ ഭൂപതിവ് ചട്ടം അനുസരിച്ചാണ് മൂന്ന് റിസോര്‍ട്ടുകൾക്കും പട്ടയം അനുവദിച്ചത്. ഇതനുസരിച്ച് പട്ടയഭൂമി കൃഷി ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാനാകൂ. ഇക്കാര്യം അറിഞ്ഞിട്ടും റിസോര്‍ട്ട് ഉടമകൾ ചട്ടം ലംഘിച്ച് പട്ടയ ഭൂമിയിൽ ബഹുനില കെട്ടിടം പണിതുയർത്തിയെന്ന് വിജിലൻസ് കണ്ടെത്തി. 

കഴിഞ്ഞ ഡിസംബറിൽ കളക്ടർ വിളിച്ച ഹിയറിംഗിലും കെട്ടിടം പണിതത് സാധൂകരിക്കാനുള്ള രേഖകൾ ഹാജാരാക്കാൻ റിസോര്‍ട്ട് ഉടമകൾക്ക് കഴിഞ്ഞിരുന്നില്ല.

കെഎസ്ഇബിയുടെ സ്വകാര്യ വഴി ഉപയോഗപ്പെടുത്തി നി‍ർമിച്ച പ്ലംജൂഡി റിസോര്‍ട്ടിനെതിരെ നേരത്തെയും പലതവണ ആരോപണം ഉയർന്നിട്ടുണ്ട്. 2018ലെ പ്രളയത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പ്ലംജൂഡി ഒറ്റപ്പെട്ടിരുന്നു. റിസോര്‍ട്ടിൽ കുടുങ്ങിയ വിദേശ വിനോദസഞ്ചാരികൾ അടക്കമുള്ളവരെ രക്ഷാസേന എത്തിയാണ് പുറത്തെത്തിച്ചത്.

Follow Us:
Download App:
  • android
  • ios