ഒറ്റക്കെട്ടായി കേരളം; പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സത്യഗ്രഹമിരുന്ന് പിണറായിയും ചെന്നിത്തലയും
രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് കക്ഷി നേതാക്കൾ അണിനിരന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ ചക്രം അര്‍പ്പിച്ചു.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഭരണപ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം. കേന്ദ്ര നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് സംയുക്ത പ്രതിഷേധത്തിന് ഒരുങ്ങിയത്.
ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുന്നു എന്ന അപൂര്‍വ്വത കൂടിയുണ്ട് തിരുവനന്തപുരത്ത് പാളയത്തെ രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പ്രതിഷേധത്തിന്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഭരണ പ്രതിപക്ഷനേതാക്കള്‍ സത്യഗ്രഹമിരിക്കും.
സംയുക്ത പ്രതിഷേധത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും രക്തസാക്ഷി മണ്ഡപത്തിൽ പുഷപ ചക്രം അര്‍പ്പിച്ചതോടെയാണ് പ്രതിഷേധത്തിന് തുടക്കമായി. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ മന്ത്രിമാരും എംഎൽഎമാര്‍ അടക്കം ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും സംയുക്ത പ്രതിഷേധത്തിന് എത്തിയിട്ടുണ്ട്.
വിവിധ സംഘടനകളുടേതായി വലിയ പ്രതിഷേധമാണ് കേന്ദ്ര നിയമത്തിനെതിരെ കേരളത്തിൽ ഉണ്ടാക്കുന്നത്. ജാമിയ മിലിയയിൽ അടക്കം പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന ഭരണകൂട നടപടിയിൽ പ്രതിഷേധിച്ച് രാത്രി വൈകിയും സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമായിരുന്നു. രാജ് ഭവന് മുന്നിലേക്ക് അടക്കം യുവജന സംഘടനകൾ അര്‍ദ്ധരാത്രിയും പ്രതിഷേധവുമായി ഇറങ്ങുകയും ചെയ്തിരുന്നു. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമാകുന്നതിനോട് യോജിപ്പില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ പറഞ്ഞു.
തുടര്‍ന്ന് വായിക്കാം: പൗരത്വ നിയമ ഭേദഗതി: പ്രതിഷേധം അക്രമാസക്തമാകരുതെന്ന് ഗവര്‍ണര്‍...