കൂടത്തായി: സിലിയെ കൊന്നത് രണ്ടാമത്തെ ശ്രമത്തിൽ, ആഭരണങ്ങൾ ജോളി വിറ്റെന്നും കുറ്റപത്രം
സിലിയെ കൊലപ്പെടുത്താനുള്ള ജോളിയുടെ ആദ്യ ശ്രമം പരാജയപ്പെട്ടെന്നും രണ്ടാമത്തെ ശ്രമത്തിലാണ് വിജയകരമായി കൊലപാതകം നിർവഹിച്ചതെന്നും പൊലീസ് പറഞ്ഞു. സിലിയുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്നും അന്വേഷണ സംഘം കണ്ടെത്തി
കോഴിക്കോട്: വിവാദമായ കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. 1200 പേജുള്ളതാണ് കുറ്റപത്രം. ഇതോടൊപ്പം 92 ഡോക്യുമെന്റ്സും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിൽ ആകെ 165 സാക്ഷികളാണുള്ളത്.
സിലിയെ കൊലപ്പെടുത്താനുള്ള ജോളിയുടെ ആദ്യ ശ്രമം പരാജയപ്പെട്ടെന്നും രണ്ടാമത്തെ ശ്രമത്തിലാണ് വിജയകരമായി കൊലപാതകം നിർവഹിച്ചതെന്നും പൊലീസ് പറഞ്ഞു. സിലിയുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
ആദ്യത്തെ കൊലപാതകശ്രമത്തിൽ പരിശോധിച്ച ഡോക്ടർ വിഷം ഉള്ളിൽ ചെന്നിട്ടുണ്ട് എന്ന കുറിപ്പ് എഴുതിയിട്ടുള്ളതായി പൊലീസ് സംഘം പറഞ്ഞു. അന്ന് ഇക്കാര്യം കുടുംബാംഗങ്ങൾ കാര്യമായി എടുത്തിരുന്നെങ്കിൽ സിലി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ജോളിയുടെ ഭർത്താവ് ഷാജുവിനും ഭർതൃപിതാവ് സക്കരിയയ്ക്ക് സിലി വധക്കേസിൽ തെളിവില്ല. ജോളി മഷ്റൂം ക്യാപ്സ്യൂളിൽ സയനൈഡ് നിറച്ച് നൽകിയാണ് സിലിയെ വകവരുത്തിയത്. കുടിക്കാൻ കൊടുത്ത വെള്ളത്തിലും സയനൈസ് നൽകി.
ജോളി ഈ സമയത്ത് ചിരിക്കുകയായിരുന്നുവെന്ന് സിലിയുടെ മകന്റെ മൊഴിയും ഉണ്ട്. സിലിയെ കൊലപ്പെടുത്തിയത് ഷാജുവിനെ കല്യാണം കഴിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.