11:39 PM (IST) Nov 28

'രോഗിയെന്നത് നാടകം, മുടി കൊഴിഞ്ഞതല്ല, വെട്ടിയത്', സരിതയ്ക്ക് എതിരെ മുന്‍ സഹായി

സരിതയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പ്രതിയായ വിനു കുമാർ. സരിത എസ് നായരുടെ മുൻ സഹായിയാണ് വിനു കുമാർ. തൊഴിൽ തട്ടിപ്പ് കേസിൽ നിന്നും രക്ഷപ്പെടാനാണ് രോഗമെന്ന നാടകം കളിച്ചത്. മുടി കൊഴിഞ്ഞതല്ല, ബാർബർ ഷോപ്പിൽ കൊണ്ടുപോയി മൊട്ടയടിപ്പിച്ചതാണെന്നും വിനു കുമാർ പറഞ്ഞു.

11:37 PM (IST) Nov 28

നാദാപുരത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം, കാര്‍ ഓടിച്ചത് മറ്റൊരാള്‍, ദുരൂഹത

നാദാപുരത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ്. കാസർകോട് ചെറുവത്തൂർ‍ സ്വദേശി ശ്രീജിത്ത് (38) ഇന്നലെയാണ് മരിച്ചത്. ശ്രീജിത്ത്‌ സഞ്ചരിച്ച കാർ ഓടിച്ചിരുന്നത് മറ്റൊരാളാണ്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആളെ തിരിച്ചറിയാനായില്ല. അപകടശേഷം ഇയാൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. 

11:36 PM (IST) Nov 28

'വിഴിഞ്ഞത്തെ കലാപഭൂമിയാക്കാന്‍ ഗൂഢനീക്കം, ഇത് അംഗീകരിക്കാനാകില്ല': ഇ പി ജയരാജന്‍

വിഴിഞ്ഞത്തെ കലാപഭൂമിയാക്കാന്‍ ഗൂഢനീക്കം നടക്കുന്നുവെന്ന് എല്‍ഡിഎഫ്. ഇത് അംഗീകരിച്ച് പോകാനില്ല. തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

09:18 PM (IST) Nov 28

കോഴിക്കോട് പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. റവന്യൂ ജില്ലാ കലോത്സവം നടക്കുന്ന സാഹചര്യത്തിലാണ് ഡി ഡി ഇ അവധി പ്രഖ്യാപിച്ചത്.

08:24 PM (IST) Nov 28

'വിഴിഞ്ഞത്തെ കലാപഭൂമിയാക്കാന്‍ ഗൂഢനീക്കം നടക്കുന്നു': ഇ പി ജയരാജന്‍

വിഴിഞ്ഞത്തെ കലാപഭൂമിയാക്കാന്‍ ഗൂഢനീക്കം നടക്കുന്നുവെന്ന് എല്‍ഡിഎഫ്. ഇത് അംഗീകരിച്ച് പോകാനില്ല. തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. 

08:07 PM (IST) Nov 28

അഫ്താബിന് നേരെ വധശ്രമം

ശ്രദ്ധ കൊലപാതക കേസിലെ പ്രതി അഫ്താബിനെ കൊണ്ടു പോയ പോലീസ് വാഹനത്തിന് നേരെ ആക്രമണം. രോഹിണിയിലെ ഫൊറൻസിക് ലാബിൽ നിന്ന് അഫ്താബിനെ പുറത്തേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം. വാളുമായി എത്തിയവർ പൊലീസ് വാൻ ഡോർ വലിച്ച് തുറന്ന് അഫ്താബിനെ ആക്രമിക്കാൻ ശ്രമിച്ചു.

ശ്രദ്ധ കൊലപാതകം: പ്രതി അഫ്താബിന് നേരെ വധശ്രമം; പൊലീസ് ജീപ്പ് ആക്രമിച്ചത് ഹിന്ദുസേന

08:04 PM (IST) Nov 28

ആനാവൂർ നാരായണനെ വധിച്ച കേസിൽ കെഎസ്ആർടിസി ജീവനക്കാരന് ജോലി പോയി

സിപിഎം പ്രവർത്തകനായിരുന്ന ആനാവൂർ നാരായണൻ നായർ വധക്കേസിലെ കുറ്റവാളിയായ ജീവനക്കാരനെ കെഎസ്ആർടിസി സർവീസിൽ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിലെ ഇൻസ്പെക്ടറായിരുന്ന കെഎഷ രാജേഷിനെയാണ് പിരിച്ചുവിട്ടത്. ഇയാൾ നാരായണൻ നായർ വധക്കേസിലെ ഒന്നാം പ്രതിയാണ്. കെഎസ്ആർടിസി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.

08:04 PM (IST) Nov 28

രാജിവെക്കാൻ തയ്യാർ... പക്ഷെ...

നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് തെളിയിച്ചാൽ രാജിവെക്കാൻ തയാറാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലോ നയത്തിലോ ഇടപെട്ടതിന് തെളിവുണ്ടോ? അതിന് തെളിവുണ്ടെങ്കിലും രാജിവെക്കാം. സർവകലാശാലയുടെ സ്വതന്ത്രമായ അധികാരത്തിൽ കൈകടത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

08:02 PM (IST) Nov 28

കഞ്ചാവ് മാഫിയ നേതാക്കളെ ഒഡീഷ വനത്തിൽ നിന്ന് പിടികൂടി

കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണികളായ രണ്ട് ഒഡീഷ സ്വദേശികളെ എറണാകുളം റൂറൽ പൊലീസ് പിടികൂടി. സാംസൺ ഖണ്ഡ, ഇയാളുടെ ബന്ധുവായ ഇസ്മായേൽ ഖണ്ഡ എന്നിവരെയാണ് എറണാകുളം തടിയിട്ടപറമ്പ് പൊലീസ് ഒഡീഷയിലെത്തി പിടികൂടിയത്. റായ്‌ഗഡിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ വനമേഖലയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

08:01 PM (IST) Nov 28

107 വർഷം തടവും 4 ലക്ഷം പിഴയും

മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് 107 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

പത്തനംതിട്ടയിൽ മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച അച്ഛന് 107 വർഷം കഠിനതടവ് ശിക്ഷ

08:00 PM (IST) Nov 28

അലനെതിരെ എൻഐഎയും കോടതിയിൽ

യു എ പി എ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ ഐ എയും. കൊച്ചിയിലെ എൻഐഎ കോടതിയിൽ അപേക്ഷ നൽകി. ജാമ്യ വ്യവസ്ഥ അലൻ ഷുഹൈബ് ലംഘിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന പൊലീസും കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് എൻ ഐ എയുടെ നീക്കം

07:59 PM (IST) Nov 28

ഡോക്ടറില്ലെങ്കിൽ ആദ്യമേ പറഞ്ഞുകൂടേ?

വൈദ്യ പരിശോധനക്കെത്തിയ പോക്സോ അതിജീവിതകളെ മണിക്കൂറുകളോളം ഇരുത്തിയ ശേഷം ഡോക്ടറില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് സംഭവം. മൂന്ന് ബാലികമാർക്കാണ് ദുരനുഭവം.

പോക്സോ അതിജീവിതകളായ 3 പെൺകുട്ടികൾക്ക് മാനന്തവാടി മെഡിക്കൽ കോളേജിൽ ദുരനുഭവം, പരിശോധിക്കാതെ മടക്കി

07:53 PM (IST) Nov 28

വിഴിഞ്ഞം സര്‍വ്വകക്ഷിയോഗം: തീരുമാനമാകാതെ പിരിഞ്ഞു, സമരസമിതി ഇടഞ്ഞുതന്നെ

വിഴിഞ്ഞത്ത് സംഘര്‍ഷം ഒഴിവാക്കാൻ കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സമരസമിതി സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. ഇന്നലത്തെ പൊലീസ് സ്റ്റേഷൻ ആക്രമണം സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു സമരസമിതി നിലപാട്.

07:52 PM (IST) Nov 28

'സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരം': ജോസ് കെ മാണി

വിഴിഞ്ഞം സമരക്കാരെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. എടുത്ത അഞ്ചു തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരമെന്നും ജോസ് കെ മാണി പറഞ്ഞു.

07:52 PM (IST) Nov 28

കെടിയു താല്‍ക്കാലിക വിസി നിയമനം, ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും

സാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനം ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ചാണ് ഉച്ചയ്ക്ക് ശേഷം ഉത്തരവ് പറയുക. തങ്ങൾ നൽകിയ പട്ടിക തളളിക്കളഞ്ഞ് ഡോ. സിസ തോമസിനെ ഗവർണർ താൽക്കാലിക വിസിയാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സർക്കാർ വാദം.

07:52 PM (IST) Nov 28

'വിഴിഞ്ഞത്തുണ്ടായത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങള്‍': ജി ആര്‍ അനില്‍

 പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നാലെ വിഴിഞ്ഞത്ത് സര്‍വ്വകക്ഷിയോഗം ചേരുന്നു. വിഴിഞ്ഞത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്ന് മന്ത്രി ജി ആര്‍ അനില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് വിഴിഞ്ഞത്തുണ്ടായതെന്നും മന്ത്രി പറഞ്ഞു. 

07:47 PM (IST) Nov 28

വീട്ടമ്മയെയും അമ്മയെയും ആക്രമിച്ച കേസിൽ സൈനികൻ അറസ്റ്റിലായി

കല്ലറയിൽ ഡോക്ടറെ ആക്രമിച്ചതിന് ജാമ്യത്തിലിറങ്ങിയ സൈനികൻ സ്ത്രീയെ ആക്രമിച്ചതിന് വീണ്ടും അറസ്റ്റിലായി. ഭരതന്നൂർ സ്വദേശി വിമൽ വേണുവിനെയാണ് പാങ്ങോട് പൊലിസ് അറസ്റ്റ് ചെയ്തത്. ഡോക്ടറെ ആക്രമിച്ച കേസിൽ ഉപാധികളോടെ വിമലിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ഇയാൾ മദ്യപിച്ച് ഒരു വീട്ടിൽ കയറി വീട്ടമ്മയെയും അമ്മയെയും ആക്രമിച്ചത്. ഈ കേസിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്

07:46 PM (IST) Nov 28

കലാപം സൃഷ്ടിക്കാനുള്ള ചിലരുടെ ഗൂഢനീക്കം

വിഴിഞ്ഞത്ത് കലാപം സൃഷ്ടിക്കാനുള്ള ചിലരുടെ ഗൂഢനീക്കം അവസാനിപ്പിക്കണമെന്ന് സിപിഎം. അക്രമം ഗൗരവമുള്ളതും അപലപനീയവും. സമരം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുകയാണ്. തീരദേശത്തെ സമാധാനം തകർക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടണമെന്നും സിപിഎം ആവശ്യപ്പെടുന്നു

03:06 PM (IST) Nov 28

'സീനിയോരിറ്റിയിൽ ഡോ. സിസ തോമസിന്റെ സ്ഥാനം നാലാമത്'

കെടിയു താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിന് നിയമനം നൽകിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരുന്നു. വിസി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തവരിൽ യോഗ്യതയുളളവർ ഇല്ലായിരുന്നെന്നും സദുദ്ദേശത്തോടെയാണ് ഡോ. സിസ തോമസിന് നിയമനം നടത്തിയതെന്നും ഗവർണർ ഹൈക്കോടതിയെ അറിയിച്ചു. വൈസ് ചാൻസിലറിനെ നിയമിക്കാതെ സർവകലാശാല പ്രവർത്തനങ്ങൾ നിശ്ചലമാകരുതെന്ന സദ്ദുദ്ദേശത്തോടെയാണ് വൈസ് ചാൻസിലർ സ്ഥാനത്തേക്ക് ഡോ. സിസ തോമസിന് നിയമനം നടത്തിയതെന്നും ഗവർണർ വിശദീകരിച്ചു. പ്രൊ വിസിക്ക് അധ്യാപന പരിചയമുണ്ടോ എന്ന് സര്‍വകലാശാലയോട് കോടതി ചോദിച്ചു. പത്ത് വര്‍ഷം അധ്യാപന പരിചയമുണ്ടെന്ന് റജിസ്ട്രാര്‍ മറുപടി നൽകി. 

01:20 PM (IST) Nov 28

സിൽവർ ലൈനുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് ലീഗ്

സിൽവർ ലൈനുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് ലീഗ്. സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കണം. സമരക്കാരെ പോലീസും സിപിഎം ഗുണ്ടകളും തല്ലിച്ചതച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും പിഎംഎ സലാം