സർക്കാർ നിർദ്ദേശം ലംഘിച്ച് മുസ്ലിം ലീഗ് നേതാവ്; മകൻ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മകളുടെ വിവാഹം നടത്തി
ഈ മാസം 14നാണ് മകൻ അമേരിക്കയിൽ നിന്നെത്തിയത്. മാർച്ച് 21നായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ 50 ൽ അധികം ആളുകൾ പങ്കെടുക്കരുതെന്നാണ് സർക്കാർ നിർദ്ദേശം
കോഴിക്കോട്: മകൻ കൊവിഡ് നിരീക്ഷണത്തിലിരിക്കെ സർക്കാർ നിർദ്ദേശം ലംഘിച്ച് മുസ്ലിം ലീഗ് നേതാവ് മകളുടെ വിവാഹം നടത്തിയെന്ന് പരാതി. മുസ്ലിം ലീഗ് വനിതാ നേതാവ് അഡ്വ നൂർബീന റഷീദിനെതിരെയാണ് ആരോഗ്യവകുപ്പ് പരാതി നൽകിയത്. കൊവിഡ് നിരീക്ഷണത്തിലിരിക്കുന്ന മകനുൾപ്പടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു.
ഈ മാസം 14നാണ് മകൻ അമേരിക്കയിൽ നിന്നെത്തിയത്. മാർച്ച് 21നായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ 50 ൽ അധികം ആളുകൾ പങ്കെടുക്കരുതെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ ഇത് ലംഘിക്കപ്പെട്ടുവെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
നൂർബീന റഷീദിന്റെ വീട്ടിൽ വച്ച് തന്നെയായിരുന്നു വിവാഹം. ഇവർക്കെതിരെ ആരോഗ്യവകുപ്പ് നിയമ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിന് പരാതി നൽകിയിരിക്കുകയാണ്. മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ് നൂർബിന. മുൻ വനിതാ കമ്മീഷൻ അംഗവുമാണ് നൂർബീന