നിർഭയ കേസ്: വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന ഹർജിയിൽ മറുപടി നൽകാൻ പ്രതികൾക്ക് സമയം
ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്തു കുറ്റവാളി വിനയ് ശർമ സമർപ്പിച്ച ഹർജി സുപ്രിം കോടതി പരിഗണിക്കുന്നു. ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
ദില്ലി: നിർഭയ കേസിൽ പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന ഹർജിയിൽ മറുപടി നൽകാൻ സുപ്രിം കോടതി പ്രതികൾക്ക് നാളെ ഉച്ചയ്ക്ക് രണ്ട് മണി വരെ സമയം അനുവദിച്ചു. വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഹർജികളിലാണ് സമയം അനുവദിച്ചത്.
ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്തു കുറ്റവാളി വിനയ് ശർമ സമർപ്പിച്ച ഹർജി സുപ്രിം കോടതി പരിഗണിക്കുന്നു. ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നിര്‍ഭയ കേസില്‍, പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന ഹർജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും.
പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറിയതിനാൽ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പവൻ ഗുപ്തയ്ക്ക് അമിക്കസ് ക്യുറി ആയി മുതിർന്ന അഭിഭാഷക അഞ്ജന പ്രകാശിനെ സുപ്രീം കോടതി നിയമിച്ചു. ദില്ലി നിയമ സഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക കോടതി പവന്‍ ഗുപ്തയുടെ പിതാവിന് ഇന്നലെ നൽകിയിരുന്നു.
നിര്‍ഭയയോട് കാണിക്കുന്ന വഞ്ചനയാണ് ശിക്ഷാ വിധി നീട്ടിക്കൊണ്ടുപോകലെന്ന് ആരോപിച്ച് കോടതി മുറിക്കുള്ളിൽ നിർഭയയുടെ അമ്മ പൊട്ടിക്കരഞ്ഞിരുന്നു. ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് വിനയ് ശർമ നൽകിയ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്.