'മോഹന്‍ലാലടക്കമുള്ളവര്‍ സഹായ ധനവുമായെത്തി'; കണക്ക് വ്യക്തമാക്കി മുഖ്യമന്ത്രി
നടൻ മോഹൻലാൽ അടക്കമുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടൻ മോഹൻലാൽ അടക്കമുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമ്പത് ലക്ഷം രൂപയാണ് മോഹൻലാൽ നൽകിയത്.
മുന്‍ നിയമസഭാ അഗംങ്ങളും തങ്ങളുടെ ഒരുമാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. നിരവധി വ്യക്തകളും സംഘടനകളും സംഭാവനകള്‍ നല്‍കി കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംഭാവന നൽകിയവർ..
ജ്യോതി ലബോറട്ടറീസ് രാമചന്ദ്രൻ (മുംബൈ)- രണ്ട് കോടി
തിരുവിതാംകൂർ ദേവസ്വം ബോർഡ്- ഒരു കോടി
കല്യാൺ സിൽക്സ്- ഒരു കോടി
കിംസ് ആശുപത്രി - ഒരു കോടി
തിരൂര്‍ അര്‍ബന്‍ ബാങ്ക്- 67,15000 രൂപ
കടയ്ക്കൽ സര്‍വ്വീസ് സഹകരണ ബാങ്ക്- 52 ലക്ഷം
മോഹൻലാൽ- 50 ലക്ഷം
കൊവിഡ് 19നുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സംഭാവനകൾ കൈകാര്യം ചെയ്യാനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പതിനെട്ട് ബാങ്കുകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പർ 2 എന്ന പേരിൽ പ്രത്യേക സബ് അക്കൗണ്ട് തുടങ്ങും.
ട്രഷറിയിലും ഇതേ പേരിൽ ട്രഷറി സേവിംഗ്സ് അക്കൗണ്ട് തുടങ്ങുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മാർച്ച് 27 മുതൽ സിഎംഡിആർഎഫിലേക്ക് ലഭിച്ച തുക പുതിയ അക്കൗണ്ടിലേക്ക് മാറ്റും. കൊവിഡ് കാലത്തെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനായാസമായി സംഭാവന നല്‍കാനും വിനിയോഗം സാധ്യമാക്കാനുമാണ് ഈ മാറ്റങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.