തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 60 പേർ നിരീക്ഷണത്തിൽ; ഭയപ്പാട് വേണ്ടെന്ന് മുഖ്യമന്ത്രി
തബ് ലീഗ് സമ്മേളനത്തിന്‍റെ പേരില്‍ പ്രത്യേക ഉദ്ദേശത്തോടെയുള്ള പ്രചാരണം നടക്കുന്നുണ്ട്, ഇത് പാടില്ലെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: ദില്ലിയിലെ നിസാമുദ്ദീനില്‍ തബ് ലീഗ് ജമാഅത്ത് നടത്തിയ മത ചടങ്ങിൽ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. തബ് ലീഗ് സമ്മേളനത്തിൽ കേരളത്തില്‍ നിന്നും പങ്കെടുത്ത 60 പേർ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
തബ് ലീഗ് സമ്മേളനത്തിന്‍റെ പേരില്‍ സംസ്ഥാനത്ത് പ്രത്യക ഭയപ്പാട് വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക ഉദ്ദേശത്തോടെയുള്ള പ്രചാരണം നടക്കുന്നുണ്ട്. അസഹിഷ്ണുതയോടെയുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്നതല്ല. എല്ലാവരും ജാഗ്രത പാലിക്കണം. ഒന്നിച്ച് നിന്ന് ജാഗ്രത പാലിക്കാനാണ് നമ്മുടെ സമൂഹം മൊത്തത്തിൽ ശ്രദ്ധിച്ചത് . അത് ആ നിലക്ക് തന്നെ തുടരണം. എല്ലാ വിഭാഗങ്ങളും വ്യത്യസ്തമായ ആൾക്കൂട്ടം ഒഴിവാക്കിയത് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.