Asianet News MalayalamAsianet News Malayalam

'ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിനൊപ്പം'; രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയെന്ന് പിണറായി വിജയന്‍

വയനാട്ടിലെ പ്രളയ ബാധിതരുടെ പുനരധിവാസം, ദേശീയ പാത766 ലൂടെയുള്ള ഗതാഗത നിരോധനം സംബന്ധിച്ച പ്രശ്നങ്ങള്‍ തുടങ്ങിയവ രാഹുലും പിണറായി വിജയനും ചര്‍ച്ച ചെയ്തു

rahul gandhi meet pinarayi vijayan in delhi
Author
Delhi, First Published Oct 1, 2019, 6:42 PM IST

ദില്ലി: വയനാട് എംപിയും മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.  വയനാട്ടിലെ പ്രളയ ബാധിതരുടെ പുനരധിവാസം, ദേശീയ പാത766 ലൂടെയുള്ള ഗതാഗത നിരോധനം സംബന്ധിച്ച പ്രശ്നങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്. ദേശീയപാത കടന്നു പോകുന്ന ബന്ദിപ്പൂർ നാഷണൽ പാർക്കിലൂടെയുള്ള രാത്രി ഗതാഗതം നിരോധിച്ചതിനും പാത പൂർണമായി അടച്ചിടാനുമുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിൽ അയവു വരുത്തണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചു.

ഈ വിഷയത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കർണാടക ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കർണാടക സർക്കാർ സ്വീകരിച്ചിട്ടുള്ള നിലപാട് രാത്രി ഗതാഗതം വന്യമൃഗങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ്. കേരളം നിർദ്ദേശിച്ച എലിവേറ്റഡ് പാത എന്ന ആശയവും കർണാടക സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ, ബന്ദിപ്പൂരിനെക്കാൾ നിബിഡമായ അസം, മധ്യപ്രദേശ് വനപാതകൾക്ക് ഇത്തരത്തിൽ നിരോധനമില്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഈ വിഷയം പാർലമെൻറിൽ ഉന്നയിക്കും. ഈ വിഷയത്തിൽ കേരള സർക്കാരിനോടൊപ്പം നിൽക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

വയനാട്ടിലെ പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി ഊർജിതമായി നടക്കുന്നതായി മുഖ്യമന്ത്രി രാഹുലിനെ അറിയിച്ചു. അപകട സാധ്യതയുള്ളതും പരിസ്ഥിതി ദുർബലവുമായ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി പുനരധിവസിപ്പിക്കാനാണ് ശ്രമിക്കുന്നത്‌.

സ്ഥലത്തിന്റെ ദൗർലഭ്യം പരിഗണിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ചു നൽകാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ബന്ദിപ്പൂര്‍ ദേശീയപാതയിലെ യാത്രാനിരോധന പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണമെന്ന് കേന്ദ്ര വനം- പരിസ്ഥിതി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios