സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവന മുസ്ലിം വിരോധം കൊണ്ട്; എന്‍ആര്‍സിയില്‍ അമിത്ഷായ്ക്ക് ഭയം തുടങ്ങി: തരൂര്‍
സമരം കനത്തതോടെ എൻആർസി നടപ്പാക്കാൻ അമിത് ഷായ്ക്ക് ഭയം തോന്നിത്തുടങ്ങിയെന്നും ശശി തരൂര്‍. രാഹുൽ ഇല്ലാത്തത് സമരത്തെ ബാധിക്കില്ലെന്നും തരൂർ പറഞ്ഞു.
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്ലിം വിരോധം കൊണ്ടാണെന്ന് ശശി തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രധാനമന്ത്രി ആയ ശേഷവും മോദി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് വളരെ മോശമാണെന്ന് തരൂർ വിമര്‍ശിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം ഇനിയും ശക്തമാകുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രതിഷേധം കനത്തതോടെ എൻആർസി നടപ്പാക്കാൻ അമിത് ഷായ്ക്ക് ഭയം തോന്നിത്തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധി ഇല്ലാത്തത് സമരത്തെ ബാധിക്കില്ലെന്നും തരൂർ കൂട്ടിച്ചേര്‍ത്തു. രാഹുൽ സമരത്തിനില്ലെങ്കിലും പ്രിയങ്കയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾ മുന്നിലുണ്ടെന്നും തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദ പ്രസ്താവന നടത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രം കണ്ട് തിരിച്ചറിയാം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഈ പ്രസ്താവനയ്‍ക്കെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.