ഭിന്നശേഷി കുട്ടികളെ പാര്‍പ്പിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ആറ് വയസുകാരന്‍റെ മരണം; പൊലീസ് കേസെടുത്തു
ശനിയാഴ്ച രാവിലെ ആറരയ്ക്കാണ് വയനാട് കൈതപ്പൊയിൽ സ്വദേശിയായ കുട്ടിയെ കിടപ്പുമുറിയിൽ മൂക്കിൽ നിന്നും രക്തം വാർന്ന് മരിച്ച നിലയിൽ ജീവനക്കാർ കണ്ടത്.
കോഴിക്കോട്: സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കോഴിക്കോട് വെള്ളിമാട്കുന്ന് എച്ച്.എം.ഡി.സിയിലെ അന്തേവാസിയായ ഭിന്നശേഷിയുള്ള ആറു വയസുകാരന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വയനാട് മാനന്തവാടി എടവക കുറുപ്പം വീട്ടിൽ നിത്യയുടെയും ജിഷോയുടെയും മകൻ അജിൻ (6) ആണ് ശനിയാഴ്ച മരിച്ചത്. ചേവായൂർ പൊലീസാണ് സംഭവത്തിൽ കെസെടുത്ത് അന്വേഷണം നടത്തുന്നത്.
ശനിയാഴ്ച രാവിലെ ആറരയ്ക്കാണ് വയനാട് കൈതപ്പൊയിൽ സ്വദേശിയായ കുട്ടിയെ കിടപ്പുമുറിയിൽ മൂക്കിൽ നിന്നും രക്തം വാർന്ന് മരിച്ച നിലയിൽ ജീവനക്കാർ കണ്ടത്. മാനസിക പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ താമസിപ്പിക്കുന്ന സ്ഥാപനമാണിത്. ഇവിടുത്തെ ഏറ്റെവും പ്രായം കുറഞ്ഞ കുട്ടിയാണ് മരിച്ച അജിന്‍. അസ്വാഭാവിക മരണമായാണ് ഇത് കണക്കാക്കുന്നതെന്നും വകുപ്പ് തല അന്വേഷണം നടത്തുമെന്നും ജില്ലാസാമൂഹ്യ നീതി വകുപ്പ് ഓഫിസർ ഷീബ മുംതാസ് പറഞ്ഞു.