Asianet News MalayalamAsianet News Malayalam

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റ്

എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയുമായ കെ വി അഭിജിത്താണ് പ്രമേയം അവതരിപ്പിച്ചത്.

Sree sankaracharya sanskrit university passed resolution against CAA
Author
Kochi, First Published Jan 21, 2020, 1:18 PM IST

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാ സിന്‍ഡിക്കേറ്റ്. 15 അംഗ സിന്‍ഡിക്കേറ്റ് എതിര്‍പ്പുകളൊന്നുമില്ലാതെയാണ് പ്രമേയം പാസാക്കിയത്. മോദി സര്‍ക്കാറിന്‍റെ പിന്തുണയോടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പണ്ഡിതന്മാര്‍ക്കും നേരെ വലതുപക്ഷം നടത്തുന്ന ആക്രമണങ്ങളെയും സിന്‍ഡിക്കേറ്റ് അപലപിച്ചു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയുമായ കെ വി അഭിജിത്താണ് പ്രമേയം അവതരിപ്പിച്ചത്. സിഎഎക്കെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യത്തെ സര്‍വകലാശാലയാണ് എഎസ്എസ്‍യു. 

രാജ്യത്ത് ഉയര്‍ന്നുവരുന്ന യുവാക്കളുടെ പ്രതിഷേധത്തെയും എതിര്‍ ശബ്ദങ്ങളെയും ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ഫീസ് വര്‍ധനക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം, സിഎഎക്കെതിരെ രാജ്യത്താകമാനമുള്ള സര്‍വകലാശാലകളില്‍ നടക്കുന്ന സമരങ്ങള്‍ എന്നിവയെ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. സര്‍ക്കാറിനെതിരെ ഉയരുന്ന എതിര്‍ ശബ്ദങ്ങളെ മുഴുവന്‍ സര്‍ക്കാര്‍ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പ്രമേയത്തില്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തോട് ആഹ്വാനം ചെയ്തു. പൗരത്വ നിയമ ഭേദഗതി ഭരണഘടന തത്വങ്ങള്‍ക്കെതിരായത് കൊണ്ടാണ് പ്രമേയം അവതരിപ്പിച്ചതെന്നും സിന്‍ഡിക്കേറ്റ് ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയതെന്നും കെവി അഭിജിത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്ന നയമാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അഭിജിത് പറഞ്ഞു. 

കേന്ദ്ര സര്‍ക്കാറിന്‍റെ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ചും കഴിഞ്ഞ മാസം സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രമേയം പാസാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍റെ കരട് വിദ്യാഭ്യാസ നയം മതേതരത്വം, ശാസ്ത്രീയത, മനുഷ്യത്വം എന്നിവയില്‍ നിന്ന് വ്യതിചലിക്കുന്നതാണെന്നും പിന്‍വലിക്കണണെന്നും സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios