ശാസ്ത്രീയത നോക്കേണ്ട, വിളക്ക് തെളിയിക്കല്‍ കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍
ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുന്നത്. അതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് മന്ത്രി.
കൊച്ചി: ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് രാജ്യത്തെ ജനങ്ങള്‍ വീടുകളിലെ എല്ലാ ലൈറ്റുകളുമണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല. മോദിയുടേത് ഒരുമയുടെ ആഹ്വാനമാണന്ന് മന്ത്രി പറഞ്ഞു.
ലോക്ക് ഡൗണില്‍ എല്ലാവരും വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുകയാണ്. എങ്കിലും ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുന്നത്. അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. രാജ്യം മുഴുവനും കൊറോണക്കെതിരെ അണിനിരക്കുകയാണെന്ന് നമുക്ക് ലോകത്തെ കാണിച്ച് കൊടുക്കാനാകുമെന്നും മന്ത്രി പ്രതികരിച്ചു.\
Read more: ഞങ്ങള്‍ വിളക്ക് കത്തിക്കാം, പക്ഷേ നിങ്ങള്‍ വിദഗ്ധര്‍ പറയുന്നത് കേള്‍ക്കണം: മോദിക്കെതിരെ പി ചിദംബരം.
അതേസമയം പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, ശശി തരൂര്‍ തുടങ്ങിയവര്‍ രൂക്ഷ വിമര്‍ശനമാണ് മോദിക്കെതിരെ നടത്തിയത്. പ്രതീമാത്മകമായ ആഹ്വാനങ്ങളല്ല വേണ്ടത്, കൊറോണയെ ചെറുക്കാനും ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും വേണ്ട നടപടികളാണ് വേണ്ടതെന്നായിരുന്നു പി ചിദംബരം പറഞ്ഞത്. പ്രധാനമന്ത്രിയെ ഷോ മാന്‍ എന്ന് വിളിച്ചാണ് തരൂര്‍ വിമര്‍ശിച്ചത്.
വരുന്ന ഞായറാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റ് നേരം വൈദ്യുത വിളക്കുകള്‍ കെടുത്തി ചെറുവെളിച്ചങ്ങള്‍ തെളിയിക്കണമെന്നും ഇങ്ങനെ കൊറോണെയന്ന ഭീൽണിയുടെ ഇരുട്ട് നമ്മള്‍ മായ്ച്ചു കളയണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തിലൂടെയുള്ള ആഹ്വാനം.